

ഗാസിയാബാദ്: സഹോദരിമാരായ 3 പെൺകുട്ടികൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓൺലൈൻ ഗെയിമിങ് ആസക്തിയെ മാതാപിതാക്കൾ എതിർത്തതാണ് കുട്ടികൾ ജീവനൊടുക്കാൻ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എങ്കിലും പിന്നീട് നടന്ന അന്വേഷണത്തിൽ കുട്ടികളുടെ പിതാവായ ചേതൻകുമാറിൻ്റെ പരമ്പര വിവാഹങ്ങളും മൊഴികളിലെ പൊരുത്തക്കേടുകളും പൊലീസിൽ സംശയം ജനിപ്പിച്ചു.
തൻ്റെ വിവാഹങ്ങളെക്കുറിച്ചുള്ള ചേതൻ കുമാറിൻ്റെ മൊഴി അടിസ്ഥാന യുക്തിയ്ക്ക് നിരക്കുന്നതല്ലെന്നും പൊലീസ് വെളിപ്പെടുത്തി. തൻ്റെ രണ്ടാം വിവാഹം ആദ്യ ഭാര്യയുടെ ഗർഭധാരണ ശേഷിയില്ലായ്മയെ തുടർന്നായിരുന്നുവെന്നാണ് ചേതൻ കുമാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ കുട്ടികളുടെ കുട്ടികളുടെ പ്രായം കണക്കാക്കുമ്പോൾ ഇത് ശരിയല്ലെന്നാണ് വ്യക്തമാകുന്നത്.
ഗാസിയാബാദിലെ ഭാരത് സിറ്റി സൊസൈറ്റിയിലെ മൂന്ന് കിടപ്പുമുറികളുള്ള ഒരു ഫ്ലാറ്റിലെ ഒരു മുറിയിലാണ് ചേതൻ കുമാറും മൂന്ന് ഭാര്യമാരായ സുജാത, ഹിന, ടീന എന്നിവരും അവരുടെ അഞ്ച് കുട്ടികളും ഉറങ്ങിയിരുന്നത്. ആദ്യ ഭാര്യ സുജാതയിൽ ഇയാൾക്ക് ഒരു മകളും മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനുമുണ്ട്. സുജാതയിലും ഹിനയിലും ഉണ്ടായ 3 പെൺകുട്ടികളാണ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മരണം തലയ്ക്കേറ്റ പരിക്കാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിന് 15 ദിവസം മുമ്പ് വിറ്റ പെൺകുട്ടികളുടെ ഫോണുകൾ പൊലീസ് കണ്ടെത്തി ഫൊറെൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.പെൺമക്കൾ ടാസ്‌ക് അധിഷ്ഠിത കൊറിയൻ ഗെയിമുകൾക്ക് അടിമകളാണെന്നും അവരുടെ ഫോണുകൾ കൊണ്ടു പോയതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് ചേതൻ കുമാർ പറഞ്ഞിരുന്നത്. കൊറിയൻ നാടകവും കെ-പോപ്പ് സംഗീതവും കേൾക്കാൻ കഴിയാത്തതിനെ തുടർന്ന് തങ്ങൾ നിരാശരാണെന്ന് പെൺകുട്ടികൾ പരാമർശിച്ചതായി പറയപ്പെടുന്ന 30 പേജുള്ള ഒരു ഡയറിയും പൊലീസ് കണ്ടെടുത്തിരുന്നു.
സ്റ്റോക്ക് ബ്രോക്കറായി ജോലി ചെയ്യുന്ന കുമാറിന് രണ്ട് കോടി രൂപയുടെ കടബാധ്യതയുള്ളതായും പൊലീസ് പറഞ്ഞു. കോവിഡ് -19 പകർച്ചവ്യാധിക്ക് ശേഷം കടബാധ്യത മൂലം പെൺകുട്ടികളെ സ്കൂളിൽ അയച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.