

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനം ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. രാജ്യസഭയിലേക്ക് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് സൂചന. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ ഒഴിയും.
ജെഡിയു അധ്യക്ഷനായ അദ്ദേഹം വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതോടെ ബിഹാറിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചർച്ചകൾ സജീവമാണ്. ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വരുമെന്നാണ് സൂചന. നിതീഷിൻ്റെ മകൻ നിശാന്ത് കുമാറിന് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി പദവി ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ജെഡിയുവിൽ നിന്നോ എൻഡിഎ സഖ്യത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, നിശാന്ത് കുമാറിൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിതീഷ് കുമാറുമായി അടുത്ത ബന്ധമുള്ള ഒരു മുതിർന്ന മന്ത്രി സൂചന നൽകിയതായും റിപ്പോർട്ടുണ്ട്.