
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ലോക്‌സഭയിൽ ഇന്നും ചർച്ചകൾ തുടരും. ചർച്ചയുടെ ആദ്യദിനമായ തിങ്കളാഴ്ച 11 മണിക്കൂർ നേരത്തേക്കാണ് ചർച്ച നടന്നത്. ശേഷിക്കുന്ന നാലു മണിക്കൂർ ചർച്ചയാണ് ഇന്ന് നടക്കാനിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷത്ത് നിന്നും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും ലോക്സഭയിൽ സംസാരിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് ഏഴ് മണിക്കാണ് ലോക്സഭയിൽ മറുപടി നൽകുക.
അതേസമയം, ഇന്നലെ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വിശദീകരണം നൽകുന്നതിനിടെ പ്രതിഷേധിച്ച പ്രതിപക്ഷ നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകോപിതനായിരുന്നു. അടുത്ത 20 വർഷം കൂടി പ്രതിപക്ഷം നിങ്ങളിരിക്കുന്ന സ്ഥാനത്ത് തന്നെ തുടരുമെന്നായിരുന്നു അമിത് ഷായുടെ വിമർശനം.
പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളം സ്പീക്കര്‍ നിയന്ത്രിക്കാത്തതിലും അമിത് ഷാ പ്രകോപിതനായി.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷമുണ്ടായ ഏപ്രിൽ 22 മുതൽ ജൂൺ 17 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്നലെ സഭയെ അറിയിച്ചത്.