

വർഗീയ പരാമർശം നടത്തിയതിനെ തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ. ഭരണഘടനയെ പൂർണമായും നിഷ്ഫലമാക്കുന്ന പ്രവൃത്തിയാണ് ഹിമന്തയുടേതെന്ന് കോൺഗ്രസ് നേതാവ് അമൻ വദൂദ് വ്യക്തമാക്കി. വോട്ടർപട്ടികയിലെ പ്രത്യേക പുനഃപരിശോധന ദുരുപയോഗം ചെയ്യുന്നത് സ്വമേധയാ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയയും ഇന്ത്യൻ ചീഫ് ജസ്റ്റിസിന് കത്തയച്ചു.
അസമിലെ കുടിയേറ്റ മുസ്ലീംങ്ങൾക്കെതിരെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വീണ്ടും വർഗീയ പരാമർശം നടത്തിയത് . മിയ മുസ്ലിംങ്ങളെ ഉപദ്രവിക്കലാണ് തൻ്റെ കർത്തവ്യമെന്ന് പറഞ്ഞ ഹിമന്ത മിയ മുംസ്ലീങ്ങൾ ഇന്ത്യക്കാരല്ലെന്നും അവർക്ക് ഇന്ത്യയിൽ വോട്ടില്ലെന്നും പറഞ്ഞു. സംസ്ഥാനത്ത് എസ്ഐആർ നടപ്പിലാക്കുന്നതോടെ നാലു മുതൽ അഞ്ചു ലക്ഷം വരെ മിയ വോട്ടർമാരെ ഒഴിവാക്കുമെന്നും ഹിമന്ത ഭീഷണി മുഴക്കി.
മിയ വിഭാഗക്കാരെ ബുദ്ധിമുട്ടിക്കാൻ കഴിയുന്നർ ഏത് വിധേനയും അത് ചെയ്യണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മിയ മുസ്ലീംങ്ങൾ ഓടിക്കുന്ന ഓട്ടോയിൽ കയറിയാൽ 5 രൂപയാണ് ചാർജ് എങ്കിൽ നാലു രൂപയേ കൊടുക്കാവൂ. കൂടി വന്നാൽ അവർ കേസു കൊടുക്കും. അത് അസം പൊലീസ് കൈകാര്യം ചെയ്തോളുമെന്ന അങ്ങേയറ്റം വിദ്വേഷകരമായ പ്രസ്താവനയും ഹിമന്ത നടത്തി. കോൺഗ്രസ് എത്ര അധിക്ഷേപിച്ചാലും ഇവരെ കഷ്ടപ്പെടുത്തുകയെന്നത് തുടരുമെന്നും ഹിമന്ത വ്യക്തമാക്കി.ബുദ്ധിമുട്ടിച്ചാലേ ഇവർ അസം വിടുകയുള്ളൂ. നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ചില്ലെങ്കിൽ നിങ്ങളുടെ വീടുകളിൽ ലവ് ജിഹാദ് ഉണ്ടാകും. അതിനാൽ അവർക്കെതിരെ കുഴപ്പങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കണമെന്നും ഹിമന്ത പറഞ്ഞു.
ഇതിന് പുറമേ മിയ തൊഴിലാളികളെ നിയമിക്കുന്നതിനുപകരം പ്രാദേശിക തൊഴിലാളികളെ നിയമിക്കാൻ പൊതുമരാമത്ത് വകുപ്പുകളിലെ (പിഡബ്ല്യുഡി) കരാറുകാരോട് ആവശ്യപ്പെട്ടുകൊണ്ട് ഹിമന്ത വീണ്ടും വിവാദ പ്രസ്താവന നടത്തി.
പരാമർശത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ തൻ്റെ ഭാഗം ന്യായീകരിച്ച് ഇയാൾ രംഗത്തെത്തുകയും ചെയ്തിരുന്നു. സർക്കാർ ഒരു മതത്തിനോ ഇന്ത്യൻ പൗരനോ എതിരല്ലെന്നും അസമിൻ്റെ സ്വത്വം, സുരക്ഷ, ഭാവി എന്നിവ സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ഹിമന്തയുടെ ന്യായീകരണം.