

ഡൽഹി: പാർലമെൻ്റിലെ പുസ്തക വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തള്ളി മുൻ കരസേനാ മേധാവി എം.എം. നരവനെ. ബുക്ക് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരുടെ നിലപാടാണ് ശരിയെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പ്രസാധകരായ 'പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ'യുടെ എക്സ് പോസ്റ്റ് പങ്കിട്ടാണ് ഇക്കാര്യത്തിൽ എഴുത്തുകാരൻ നിലപാട് വ്യക്തമാക്കിയത്.
ഒന്നുകിൽ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യയോ അല്ലെങ്കിൽ നരവനെയോ ഇക്കാര്യത്തിൽ കള്ളം പറഞ്ഞിരിക്കാമെന്നാണ് ഈ വിഷയത്തിൽ രാഹുൽ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നത്. മുൻ കരസേനാ മേധാവിയായ നരവനെ കള്ളം പറയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുസ്തകത്തിൻ്റെ ലിങ്ക് നൽകിക്കൊണ്ടുള്ള നരവനെയുടെ ട്വീറ്റ് വായിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ പറയുന്നു. എന്നാൽ പുസ്തകം ആമസോണിൽ ലഭ്യമാണ്. നരവനെയേക്കാൾ പെൻഗ്വിനെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു.
നരവനെ തൻ്റെ പുസ്തകത്തിൽ നടത്തിയിട്ടുള്ള ചില പ്രസ്താവനകൾ ഇന്ത്യാ സർക്കാരിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും അസൗകര്യമുണ്ടാക്കുന്നതാണ്. പെൻഗ്വിനാണോ അതോ മുൻ കരസേനാ മേധാവിയാണോ സത്യം പറയുന്നതെന്ന് നിങ്ങൾ തീരുമാനിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
മുൻ കരസേനാ മേധാവിയുടെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യുടെ കോപ്പികൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പുസ്തകത്തിൻ്റെ പ്രിൻ്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിലുള്ള ഒരു പകർപ്പും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നും പ്രസാധകർ പ്രസ്താവന ഇറക്കിയിരുന്നു. നിലവിൽ പ്രചാരത്തിലുള്ള പുസ്തകത്തിൻ്റെ പ്രിൻ്റ് അല്ലെങ്കിൽ ഡിജിറ്റൽ കോപ്പികൾ പകർപ്പവകാശ ലംഘനമാണെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയുടെ പ്രീ പ്രിൻ്റ് കോപ്പി പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധവും അനധികൃതവുമായ രീതിയിൽ ഉള്ളടക്കം പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രസാധകരും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ എല്ലാ ചെറുപ്പക്കാരും നരവനെയുടെ ഈ പുസ്തകം നിലവിലുണ്ടെന്ന് കാണണമെന്നും പുസ്തകത്തിൽ ലഡാക്കിനെക്കുറിച്ചുള്ള മുഴുവൻ വിവരണവും അദ്ദേഹം നൽകിയിട്ടുണ്ടെന്നും രാഹുൽ നേരത്തെ പാർലമെൻ്റിന് പുറത്ത് വെളിപ്പെടുത്തിയിരുന്നു.
"ചൈനീസ് ടാങ്കുകൾ കൈലാസ പർവതനിരയിൽ എത്തിയപ്പോൾ നമ്മൾ എന്തുചെയ്യണമെന്ന് മുൻ കരസേനാ മേധാവി എം.എം. നരവനെ രാജ്‌നാഥ് സിംഗിനെ വിളിച്ച് ചോദിച്ചു. ആദ്യം രാജ്‌നാഥ് സിംഗ് അദ്ദേഹത്തോട് പ്രതികരിച്ചില്ല. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, എൻഎസ്‌എ എന്നിവരോട് അഭിപ്രായം തേടി. പക്ഷേ നരവനെയ്ക്ക് ഉചിതമായ മറുപടി ഇവരാരും നൽകിയില്ല. തുടർന്ന് അദ്ദേഹം വീണ്ടും പ്രതിരോധമന്ത്രിയെ വിളിച്ചു. മുകളിലുള്ളവരോട് ചോദിക്കാമെന്ന് രാജ്‌നാഥ് സിംഗ് വീണ്ടും അദ്ദേഹത്തോട് പറഞ്ഞു. ചൈനീസ് സൈന്യം വന്നാൽ അനുവാദമില്ലാതെ വെടിവയ്ക്കരുത് എന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള മറുപടി," രാഹുൽ പറഞ്ഞു.
"നരവനെയും നമ്മുടെ സൈന്യവും ചൈനീസ് ടാങ്കുകൾക്ക് നേരെ വെടിയുതിർക്കാൻ ആഗ്രഹിച്ചിരുന്നു. ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. ഉചിതമായത് മാത്രം ചെയ്യൂവെന്ന മറുപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. അതിനർത്ഥം മോദി സ്വന്തം കടമ നിറവേറ്റിയില്ല എന്നാണ്. താൻ ശരിക്കും ഒറ്റപ്പെട്ടുവെന്നും മുഴുവൻ ഭരണകൂടവും തന്നെ ഉപേക്ഷിച്ചതായി തോന്നിയെന്നുമാണ് മുൻ കരസേനാ മേധാവി എം.എം. നരവനെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്," രാഹുൽ ഗാന്ധി ആരോപിച്ചു.