ദിസ്‌പുർ: ആറ് സമുദായങ്ങളെ കൂടി പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി അസമിൽ രൂക്ഷ സംഘർഷം. കഴിഞ്ഞദിവസം രാത്രി അസമിൽ പലയിടത്തും ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലറങ്ങി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപി സർക്കാർ നീക്കം നിലവിലെ ഗോത്രവിഭാഗങ്ങളുടെ അവകാശം കവർന്നെടുക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇന്നലെ കൊക്രജാറിലെ സ്വയംഭരണ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ആസ്ഥാനത്ത് സമരക്കാർ അക്രമാസക്തമായി പ്രതിഷേധിച്ചിരുന്നു.
പട്ടികവർഗ വിഭാഗങ്ങളെ മൂന്ന് മേഖലകളായി തിരിക്കുകയും ആറ് വിഭാഗങ്ങളെ പുതിയതായി ഉൾപ്പെടുത്തുകയും ചെയ്യുന്ന മന്ത്രിതല സമിതിയുടെ ശുപാർശ നിയമസഭയിൽ അവതരിപ്പതിനെ തുടർന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചതോടെ ഗോത്രവിഭാഗങ്ങൾ സമരം കടുപ്പിച്ചു. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ തന്റെ സർക്കാർ പ്രതിഷേധക്കാരെ ക്ഷണിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രിമാരുടെ സംഘത്തിന്റെ ശുപാർശകൾ ശനിയാഴ്ച സംസ്ഥാന പാർലമെന്റിൽ അവതരിപ്പിച്ചതുമുതൽ, റിപ്പോർട്ടിനെതിരായ പ്രതിഷേധം തുടരുകയാണ്.
സമതലങ്ങളിലും കുന്നുകളിലും താമസിക്കുന്ന നിലവിലെ ആദിവാസി വിഭാഗത്തിനൊപ്പം താഴ്വര-തേയിലത്തോട്ട മേഖലകളിലെ ആറ് പുതിയ വിഭാഗങ്ങളെ കൂടി പട്ടികവർഗ ലിസ്റ്റിലേക്ക് ഉൾപ്പെടുത്താനാണ് പുതിയ നീക്കം.തായ്-അഹോം, ചുട്ടിയ, മൊറാൻ, മോട്ടോക്ക്, കൊച്ച്-രാജ്ബോങ്ഷി, തേയില ഗോത്രങ്ങൾ (ആദിവാസികൾ) എന്നീ സമുദായങ്ങളെയാണ് പട്ടികവർഗ പദവിക്കായി പരിഗണിക്കുന്നത്.
നിലവിൽ 13 ശതമാനമാണ് അസമിലെ പട്ടികവർഗ ജനസംഖ്യ. എന്നാൽ 27 ശതമാനത്തോളം വരുന്ന അഹോം, ചുട്ടിയ, മൊറാൻ, മതക്, കൊച്ച്-രാജ്ബോങ്ഷി എന്നീ ആറ് വിഭാഗങ്ങളെ കൂടി എസ് ടി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ പറയുന്നത്. ഇത് ആറ് സമുദായങ്ങളും സ്വാഗതം ചെയ്തെങ്കിലും തങ്ങളുടെ അവകാശങ്ങളെ ഈ തീരുമാനം ദുർബലപ്പെടുത്തുമെന്ന് നിലവിലെ പ്രതിഷേധക്കാർ പറഞ്ഞു. വിദ്യാർഥികളടക്കം നൂറുകണക്കിന് പ്രതിഷേധക്കാർ കൊക്രജാറിലെ സ്വയംഭരണ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ആസ്ഥാനത്ത് അക്രമാസക്തമായി പ്രതിഷേധിച്ചു.
ബിടിസി സർക്കാരിന് നൽകിയ എൻഒസി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ പട്ടികവർഗ പദവി നൽകുമ്പോൾ നിലവിലെ പട്ടികവർഗ സമുദായങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമാകരുതെന്ന വ്യവസ്ഥയിലാണ് എൻഒസി നൽകിയതെന്നാണ് ബിടിസി അധ്യക്ഷൻ ഹഗ്രാമ മൊഹിലാരി പറയുന്നത്. ഞായറാഴ്ച ഗുവാഹത്തിയിൽ ഗോത്ര സംഘടനകൾ സർക്കാർ റിപ്പോർട്ടിന്റെ പകർപ്പുകൾ കത്തിച്ചു. ബോഡോ ആദിവാസി വിദ്യാർത്ഥികൾ ഓഫീസുകൾ അടിച്ച് തകർക്കുകയും വാഹനങ്ങൾക്ക് തീവെക്കുകയും ചെയ്തു.
രണ്ട് കോടി പേരെ അടിച്ചേൽപ്പിച്ചാൽ അസമിലെ നിലവിലുള്ള 45 ലക്ഷം ആദിവാസികൾക്ക് അവകാശം നഷ്ടപ്പെടുമെന്ന് ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ദിപൻ ബോറോ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി അസമിൽ പലയിടത്തും ആയിരക്കണക്കിന് പേരാണ് വിവിധ റാലികളിൽ പങ്കെടുത്തത്.