പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മണിപ്പൂർ സന്ദർശിക്കാനിരിക്കെ വീണ്ടും സംഘര്‍ഷം. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനായി സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ലക്സുകളും അക്രമികൾ തീവെച്ച് നശിപ്പിച്ചു. നാളെ ചുരാചന്ദ്‌പൂരിലും ഇംഫാലിലുമായി 8500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 2023ൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുന്നത്.
2023 മേയ് മൂന്നിന് വംശീയകലാപം തുടങ്ങിയശേഷം, ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെത്തുന്നർത്. കുക്കി ഭൂരിപക്ഷ പ്രദേശവും കലാപകാലത്ത് അക്രമങ്ങളുടെ കേന്ദ്രവുമായിരുന്ന ചുരാചന്ദ്പൂരിലേക്കാണ് പ്രധാനമന്ത്രി എത്തുന്നത്. 8500 കോടി രൂപയുടെ പദ്ധതികൾക്കാണ് മോദി നാളെ മണിപ്പൂരിൽ തുടക്കം കുറിക്കുക. ഇതിൽ 7300 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടലും ഇതിൽ ഉൾപ്പെടും. ഇതിന് ശേഷം കാംഗ്ല കോട്ടമൈതാനിയിലെ പൊതുറാലിയിൽ പങ്കെടുക്കും. തുടർന്ന് കലാപബാധിതരായ ജനങ്ങളെ കാണും. കലാപബാധിതർക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജും നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.
അതേസമയം നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ എതിർപ്പ് ഉയരുന്നുണ്ട്. മോദിയുടെ സന്ദർശനം ബഹിഷ്കരിക്കാൻ ആറ് നിരോധിത സംഘടനകൾ ആഹ്വാനം ചെയ്തു. മോദിയുടെ സന്ദർശനത്തിൽ മെയ്തികളിൽ വലിയൊരു വിഭാഗത്തിനും താത്പര്യമില്ല. കുക്കികളുമായി കേന്ദ്രം സമാധാന കരാർ ഒപ്പിട്ടതാണ് ഇതിന് കാരണം. ഇതിനിടെ മോദിയെ സ്വീകരിക്കാനായി ചുരാചന്ദ്‌പൂരിൽ കെട്ടിയ കൊടി തോരണങ്ങൾ തീയിട്ട് നശിപ്പിച്ചു. അലങ്കാരങ്ങൾ നശിപ്പിച്ച അക്രമികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. മണിപ്പൂർ ബിജെപിയിലും കാര്യങ്ങൾ സുഗമമല്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ശേഷിക്കെ ഫുഗ്യാർ മണ്ഡലത്തിലെ നാൽപതിലേറെ പ്രവർത്തകർ രാജിവെച്ചു.