

ബിഹാറിൽ വിഷമദ്യം കുടിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ഒമ്പത് പേർ ചികിത്സയിൽ. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ബുധനാഴ്ച മുതൽ വിഷമദ്യം കുടിച്ചതിനെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.
നിലവിൽ ചികിത്സയിലുള്ള 9 പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ ചൗക്കിദാർ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണ് ബിഹാർ. വ്യാജമദ്യ ദുരന്തം നിതീഷ് കുമാർ സർക്കാരിൻ്റെ മദ്യനിരോധന നയത്തിൻ്റെ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. 2016 ൽ മദ്യ നിരോധനം ഏർപ്പെടുത്തിയ ശേഷം 1300ലധികം ആളുകളാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം ഇവിടെ വ്യാജമദ്യം കഴിച്ച് മരിച്ചത്.