ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്. മന്ത്രി പെരിയസാമിയുടെയും മകനും ഡിഎംകെ എംഎൽഎയമായ സെന്തിൽ കുമാറിൻ്റെയും വീട്ടിലാണ് ഇഡി റെയ്ഡ് നടത്തിയത്. പെരിയസാമിയുടെ ചൈന്നെയിലും ഡിണ്ടിഗലും ഉള്ള വസിതികളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം വ്യവസ്ഥകൾ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്നാണ് ഇഡി അധികൃതർ പറയുന്നത്.
ശനിയാഴ്ച പുലർച്ചെ മുതലാണ് റെയ്ഡ് നടത്തിയത്. പെരിയസാമിയുടെ ഡിണ്ടിഗലിലെ ദുരൈരാജ് നഗറിലുള്ള വീട്ടിലാണ് റെയ്ഡ് നടത്തിയത്. സെന്തിൽ കുമാറിന്റെ സീലാപ്പടിയിലെ വീട്ടിലും, മകൾ ഇന്ദ്രാണിയുടെ ഡിണ്ടിഗലിലെ വല്ലാലാർ നഗറിലുമുള്ള വീട്ടിലുമാണ് റെയ്ഡ് നടത്തിയത്.
അതേസമയം, അഴിമതിക്കേസിൽ പെരിയസാമിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതിയുടെ വിധി 2025 ഏപ്രിൽ 29ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ വീണ്ടും വിചാരണ നടചത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2008ൽ ഭവന വകുപ്പു മന്ത്രിയായിരിക്കെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയുടെ അംഗരക്ഷകന് ഹൗസിങ് ബോർഡിന്റെ വീട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് കാട്ടിയാണ് പെരിയസാമിക്കെതിരെ കേസെടുത്തത്. കേസിൽ വിജിലൻസ് കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് കോടതി മന്ത്രിയെ കുറ്റവിമുക്തനാക്കിയത്. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതായിരുന്നു വിധി.