

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോറ്റ മജീഷ്യനെന്ന് വിളിച്ച് ലോക്സഭയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ബിജെപിക്ക് പ്രതിസന്ധി ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനും ജനങ്ങളെ ചിരിപ്പിച്ച് ശ്രദ്ധ മാറ്റാനും കഴിയുന്ന മജീഷ്യനാണ് പ്രധാനമന്ത്രിയെന്നാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
നരേന്ദ്ര മോദിയെ സിന്ദൂറിൻ്റെ മജീഷ്യൻ, ബാലാകോട്ടിൻ്റെ മജീഷ്യൻ, നോട്ട് നിരോധനത്തിൻ്റെ മജീഷ്യൻ എന്നിങ്ങനെ വിശേഷിപ്പിച്ചായിരുന്നു രാഹുലിൻ്റെ തുടർന്നുള്ള വിമർശനങ്ങൾ. അദാനി-മോദി ബന്ധത്തെ പരിഹസിച്ച്, ബിസിനസുകാരനും മജീഷ്യനും ചേർന്നാണ് രാജ്യം ഭരിക്കുന്നതെന്നും അവർ തമ്മിലുള്ള കൂട്ടുകച്ചവടത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും എല്ലാവർക്കും അറിയാമെന്നും രാഹുൽ പരിഹസിച്ചു.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ മജീഷ്യൻ എന്ന പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങൾ കടുത്ത പ്രതിഷേധമുയർത്തി. ഇതോടെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോരും നടന്നു. പിന്നാലെ മജീഷ്യൻ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കുന്നതായി സ്പീക്കർ അറിയിച്ചു.
പ്രധാനമന്ത്രിക്ക് എതിരെയുള്ള പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ മാപ്പ് പറയണമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാഹുൽ ഗാന്ധി രാജ്യത്തെ സൈനികരെ അവഹേളിച്ചുവെന്നും ഈ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
എന്നാൽ ഇതിന് മറുപടിയായി ബിജെപിക്കെതിരെ രാഹുൽ സഭയിൽ ആഞ്ഞടിച്ചു. ബിജെപി രാഷ്ട്രീയ പാർട്ടി മാത്രമാണെന്നും, ബിജെപി എന്നാൽ രാജ്യത്തെ ജനങ്ങൾ അല്ലെന്നും അവർ രാജ്യത്തെ സൈനിക ശക്തിയല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.