കര്‍ണാടക ഭരണപ്രതിസന്ധി: അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമോ സിദ്ധരാമയ്യ? വ്യക്തത തേടി രാഹുല്‍ ഗാന്ധിയെ കാണാന്‍ നീക്കം
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കസേരയെ ചൊല്ലി തര്‍ക്കം മുറുകുന്നതിനിടെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും വ്യക്തത തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ കാണാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അത് പരിഗണിക്കാതെ സിദ്ധരാമയ്യ കാബിനറ്റ് വികസിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനിടെയാണ് വ്യക്തത തേടി രാഹുല്‍ ഗാന്ധിയെ കാണാനൊരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ണാടകയിലെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം നിലനില്‍ക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാൻഡ് നേതൃത്വം ഇതെല്ലാം തള്ളിയിരുന്നു.
അതേസമയം, സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ ഡി.കെ ശിവകുമാർ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. പരിശ്രമങ്ങള്‍ പരാജയപ്പെട്ടാലും പ്രാര്‍ത്ഥനകള്‍ പരാജയപ്പെടില്ലെന്നാണ് ഡി.കെ. ശിവകുമാര്‍ പങ്കുവച്ച പോസ്റ്റ്.
കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നില്ലെന്നും, പാര്‍ട്ടിക്കുള്ളില്‍ അത്തരത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കണ്ടാല്‍ ആഭ്യന്തരമായി തന്നെ അതിന് പരിഹാരം കാണുമെന്നുമാണ് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ വിയോജിപ്പുകള്‍ ശക്തമാണെന്നും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇരുവരും അത്തരം ആരോപണങ്ങള്‍ പലതവണ തള്ളി രംഗത്തെത്തുകയും ചെയ്തു.
താനും മുഖ്യമന്ത്രിയും സഹോദരങ്ങളെ പോലെ അല്ലേ പ്രവര്‍ത്തിക്കുന്നത്, അല്ലാ എന്ന് തോന്നുന്നുണ്ടോ? കോണ്‍ഗ്രസ് നേതാവുമായി ഒരു വിയോജിപ്പുമില്ലെന്നും നേരത്തെ ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ ഇരുവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ 20ന് രണ്ടര വര്‍ഷം പിന്നിട്ടതോടെയാണ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്ന സമയത്ത് രണ്ടാമത്തെ ടേം ഡി.കെ. ശിവകുമാറിന് നല്‍കുമെന്ന ഉറപ്പിന്മേലാണ് ആദ്യ ടേമില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന ആത്മവിശ്വസത്തിലാണ് സിദ്ധരാമയ്യ.

