

മൈസൂരു: കര്‍ണാടകയില്‍ റെസ്റ്റോ പബ്ബിൽ ഉണ്ടായ തീപിടിത്തത്തില്‍ ഒരു നേപ്പാള്‍ സ്വദേശി അടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പബ്ബിന്റെ ഉടമ അടക്കം ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദാര്‍ജീലിങ്ങ് സ്വദേശി സഹിന്‍ (26), നേപ്പാളിൽ നിന്നുള്ള പ്രകാശ് (24) എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്. പബ്ബിലെത്തിയ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വല്‍, അവിനാഷ്, പബ്ബിന്റെ ഉടമസ്ഥന്‍ പ്രീതം പുമീത് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
'തീപിടിത്തമുണ്ടായ സമയത്ത് 15 പേരെ ഏണി ഉപയോഗിച്ച് രക്ഷപ്പെടുത്തി. അവര്‍ക്കെല്ലാം ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളു. തീ അണച്ച ശേഷമാണ് രണ്ട് പേരുടെ മൃതദേഹം ഉള്ളില്‍ നിന്നും കണ്ടെത്തിയത്,' അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ രംഗനാഥ് പറഞ്ഞു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മരം കൊണ്ടുണ്ടാക്കിയ അലങ്കാര വസ്തുക്കള്‍ ഉണ്ടായിരുന്നു. അവയില്‍ പെട്ടെന്ന് തീ പിടിച്ചെന്നും അത് തീയുടെ ആഘാതം വര്‍ധിപ്പിക്കാന്‍ കാരണമായെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.