

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎസിനേക്കാൾ കൂടുതൽ ഇന്ത്യൻ പൗരന്മാരെ സൗദി അറേബ്യ നാടുകടത്തിയതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.
അനധികൃത കടന്നുകയറ്റങ്ങളെക്കാൾ വിസ കാലാവധി കഴിഞ്ഞുള്ള താമസം, തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവയാണ് ഗൾഫ് മേഖലയിലെ നാടുകടത്തലിന് കാരണമെന്നും സർക്കാർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2021–2025 കാലയളവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ മിഷനിൽ നിന്നുള്ള വിവരമനുസരിച്ച് 2021 മുതൽ ഇതുവരെ 46,875 പേരാണ് സൗദിയിൽ നിന്നും നാടു കടത്തപ്പെട്ടിട്ടുള്ളത്.
സൗദിവൽക്കരണ നയങ്ങൾ, തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങൾ, കർശനമായ റെസിഡൻസി (ഇഖാമ) നിയമങ്ങൾ നടപ്പിലാക്കൽ, തൊഴിൽ പരിഷ്കാരങ്ങൾ, വിസ കാലാവധി കഴിഞ്ഞവർക്കെതിരെ ഇടയ്ക്കിടെയുള്ള കർശന നടപടികൾ എന്നിവയെ തുടർന്നാണ് ഈ നാടുകടത്തൽ.
അതേസമയം, യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണം സൗദി അറേബ്യയെ അപേക്ഷിച്ച് വളരെ കുറവാണ്. വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള കണക്കനുസരിച്ച് 2021 മുതൽ ഇതുവരെ 7066 പേരെ മാത്രമാണ് യുഎസ് നാടു കടത്തിയത്. ഇതിൽ തന്നെ പകുതിയോളം പേരെ ഈ വർഷമാണ് നാടു കടത്തിയത്. വിസ കാലാവധി കഴിഞ്ഞുള്ള താമസം, സ്റ്റാറ്റസ് ലംഘനവും ഒക്കെയാണ് യുഎസിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നതിന് പ്രധാന കാരണം.
വിസ കാലാവധി കഴിഞ്ഞും കൂടുതൽ കാലം തങ്ങുക, സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുക,തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടൽ, പ്രാദേശിക തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ, ഇടയ്ക്കിടെയുള്ള മാസ് എൻഫോഴ്‌സ്‌മെന്റ് ഡ്രൈവുകൾ, സർക്കാർ പ്രതികരണവും സുരക്ഷാ മുൻകരുതലുകളും ഇവയെല്ലാമാണ് നാടു കടത്തലിന് കാരണമാകുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.