ഡൽഹി: മെയ് 25 മുതൽ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മതിയായ ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് 25, 26 തീയതികളിൽ പണിമുടക്ക് നടത്തുന്നത്. ഇതോടെ അടുത്തയാഴ്ച തുടര്‍ച്ചയായി അഞ്ചുദിവസം എസ്ബിഐയുടെ പ്രവര്‍ത്തനം മുടങ്ങും.
സ്ഥിരം ജോലികള്‍ക്ക് പുറംകരാര്‍ നൽകുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരനിയമനം നടത്തുക, ജീവനക്കാരെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഇന്‍ഷുറന്‍സ് പോളിസികള്‍ വിൽക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി പലയിടത്തും ജീവനക്കാരുടെ പ്രതിഷേധം നടക്കുന്നുണ്ട്.
അഞ്ചുദിവസം എസ്ബിഐയുടെ പ്രവര്‍ത്തനം മുടങ്ങും
മെയ് 23 മുതലാണ് എസ്ബിഐയുടെ പ്രവർത്തനം മുടങ്ങുക. 23 നാലാമത്തെ ശനിയാഴ്ചയായതിനാൽ ആ ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് 24 ഞായറാഴ്ചയും ബാങ്ക് അവധിയാണ്. 25, 26 തീയതികളിലെ പണിമുടക്കും മെയ് 27ന് ബക്രീദ് ദിനത്തിൽ ആർബിഐ അവധി പ്രഖ്യാപിച്ചതിനാലും ബാങ്കുകൾ അടച്ചിടും. അതേസമയം, എസ്‌ബിഐ ഓൺലൈൻ ബാങ്കിങ്, യുപിഐ പേയ്‌മെന്റുകൾ, എടിഎമ്മുകൾ എന്നിവ സാധാരണപോലെ തന്നെ പ്രവർത്തിക്കും.