കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലായിരത്തിൽ അധികം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കത്തിനശിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സർക്കാർ. എസിപി സുഖേന്ദു മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷിക്കുക. ദക്ഷിണ കൊൽക്കത്തയിലെ ആലിപ്പൂരിൽ സർക്കാർ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് നാലായിരത്തിൽ അധികം ഇലക്ട്രോണിക് വോട്ട് മെഷീനുകൾ കത്തിനശിച്ചത്.
ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കസബ, ജാദവ്പുർ, ടോളിഗഞ്ച് അടക്കം കൊൽക്കത്ത, 24 സൗത്ത് പാർഗനാസ് ജില്ലകളിലെ പത്തു മണ്ഡലങ്ങളിൽ ഉപയോഗിച്ച വോട്ടിങ് മെഷീനുകളാണ് വ്യാഴാഴ്ച കത്തിയമർന്നത്. വിവിധ സർക്കാർ ഓഫിസും ജില്ലാ പരിഷത്ത് ഓഫിസും പ്രവർത്തിക്കുന്നത് ഇതേ കെട്ടിടത്തിലാണ്. വിഷയം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിലും വഴിവച്ചിട്ടുണ്ട്.
അട്ടിമറി സംശയിച്ചു ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസും രംഗത്തുവന്നു. ഇത്രയേറെ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും തീപ്പിടുത്തമുണ്ടായത് കേവലം അപകടമാണോ നിർണായക തെളിവുകൾ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണോ എന്ന ചോദ്യമാണ് തൃണമൂൽ ഉന്നയിച്ചത്. തീപിടുത്തം ഗൂഢാലോചനയുടെ ഭാഗമാകാമെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
വിവാദം മുറുകുന്നതിനിടെയാണ് എസിപി സുഖേന്ദു മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണോ അതോ ആസൂത്രിത ശ്രമമാണോ എന്ന് കണ്ടെത്തുന്നതിൽ ഫൊറൻസിക് പരിശോധനയും ശാസ്ത്രീയ തെളിവുകളും നിർണായകമാകും.