

അഴിമതിക്കേസില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണത്തിനുള്ള മുന്‍കൂര്‍ അനുമതി സംബന്ധിച്ച് നിയമഭേദഗതിയിൽ ഭിന്നവിധിയുമായി സുപ്രിംകോടതി. അഴിമതി തടയൽ നിയമത്തിലെ 17 എ വകുപ്പിൻ്റെ ഭരണഘടനാ സാധുതയിലാണ് ഭിന്നാഭിപ്രായം.
അഴിമതി സംരക്ഷിക്കുന്നതിനാണ് നിയമ ഭേദഗതിയെന്നും നീക്കം ഭരണഘടനാ വിരുദ്ധമെന്നും ജസ്റ്റിസ് ബി. വി. നാഗരത്‌ന വ്യക്തമാക്കിയപ്പോൾ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കാന്‍ ജസ്റ്റിസ് കെവി വിശ്വനാഥന്‍ വിസമ്മതിച്ചു.മുന്‍കൂര്‍ അനുമതി ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയെന്ന് ജസ്റ്റിസ് കെവി വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.
അഴിമതിക്കാര്‍ക്കെതിരായ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും സത്യസന്ധതയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അഭിപ്രായപ്പെട്ടു. അതേസമയം, നിയമത്തിലെ 17 എ വകുപ്പ് ഭരണഘടനാപരമായി നിലനില്‍ക്കുമെന്നാണ് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു. വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നത് കുഞ്ഞിനെ കുളത്തിലെറിയുന്നതിന് തുല്യമാണെന്നും അന്യായമായ കേസുകളില്‍ നിന്ന് പൊതുപ്രവര്‍ത്തകര്‍ സംരക്ഷിക്കപ്പെടണമെന്നും ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ കൂട്ടിച്ചേർത്തു.
സെൻ്റര്‍ ഫോര്‍ പബ്ലിക് ഇൻ്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഭിന്നവിധി.