

ഡൽഹി: ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. രാജ്യത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇനിമുതൽ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ വിതരണ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി. നേരത്തെ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമായിരുന്നു. ഇതിലാണ് ഇളവ് വന്നിരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് എൽപിജി ലഭ്യതയിൽ തടസം നേരിട്ട പശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിതരണം ക്രമീകരിച്ച് എല്ലാവർക്കും എൽപിജി ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെ ഇടവേള ഏർപ്പെടുത്തിയിരുന്നത്.
ഇതോടെ ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കൾക്കും 20 ദിവസം മുൻപേ തന്നെ അടുത്ത സിലിണ്ടറിനായി അപേക്ഷിക്കാൻ സാധിക്കും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പുതിയ പരിഷ്കാരം ഉടനടി നടപ്പിലാക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.