പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചതിൽ മാധ്യമങ്ങളെ പ്രതിചാരി ആർജെഡി നേതാവ് തേജസ്വി യാദവ്. " ബിഹാറിൽ പ്രതിപക്ഷം എന്നൊന്നില്ല, എല്ലാം ബിജെപി മാത്രമാണെന്ന അന്തരീക്ഷം സൃഷ്ടിച്ചത് ബിജെപിയുടെ ബ്രോക്കർ മാധ്യമങ്ങളാണ്. ഇത്തരം ഇരട്ടത്താപ്പുള്ള മാധ്യമങ്ങളുള്ള ഈ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ" എന്നാണ് തേജസ്വി യാദവ് എക്സിൽ കുറിച്ചത്.
ബിഹാറിൽ ഏകദേശം 5 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. അതിൽ ഏകദേശം 1 കോടി വോട്ടർമാരുടെ വോട്ടെണ്ണൽ മാത്രമാണ് നടന്നതെന്നും തേജസ്വി ഓർമിപ്പിച്ചു. വോട്ടെണ്ണൽ പൂർത്തിയായതിനു ശേഷം മാത്രമേ കാര്യങ്ങൾ പ്രവചിക്കാനാകൂ എന്നുള്ള പ്രതീക്ഷ നൽകുന്ന തരത്തിലാണ് തേജസ്വിയുടെ പ്രതികരണങ്ങൾ വരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ബിഹാറിൽ എൻഡിഎ 203, മഹാഗഡ്ബന്ധൻ 34 മറ്റുള്ളവർ 6 എന്ന നിലയിലാണ് തെരഞ്ഞെടുപ്പുഫലം.
ഇത്തവണ ബിഹാർ ഉറ്റുനോക്കിയിരുന്ന രണ്ട് സ്ഥാനാർഥികളായിരുന്നു തേജസ്വി യാദവും, തേജ് പ്രതാപ് യാദവും. ഒരേ കുടുംബത്തിൽ നിന്നാണെങ്കിലും വ്യത്യസ്ത പാർട്ടികൾക്ക് വേണ്ടിയാണ് ഇരുവരും ഇത്തവണ മത്സര രംഗത്തിറങ്ങിയത്. രഘോപൂരിൽ തുടർച്ചയായ മൂന്നാം വട്ടവും വിജയം ലക്ഷ്യമിട്ടാണ് തേജസ്വി ഇറങ്ങിയതെങ്കിൽ തൻ്റെ ആദ്യ മണ്ഡലമായ മഹുവയിൽ ആർജെഡി സ്ഥാനാർഥിക്കെതിരായി മത്സരിക്കാനായിരുന്നു തേജ് പ്രതാപിൻ്റെ തീരുമാനം.
തുടക്കത്തിൽ തേജസ്വി വിജയത്തിലേക്കെന്ന സൂചന നൽകിയിരുന്നുവെങ്കിലും തേജ് പ്രതാപ് യാദവ് ആദ്യം തൊട്ടുതന്നെ പിന്നിലായിരുന്നു. ഇരുവരും പരാജയപ്പെടുമെന്ന സൂചനയാണ് നിലവിൽ. 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അന്ത്യത്തിലേക്കടുക്കുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് എൻഡിഎ നടത്തിയിരിക്കുന്നത്. തേജസ്വിയുടെ ആർജെഡി തുടക്കത്തിൽ മുന്നേറ്റം നടത്തിയിരുന്നുവെങ്കിലും പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു.