ഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിൻ്റെയും മകളാണെന്ന അവകാശവാദമുന്നയിച്ച് തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ. തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശി സുനിത കെ.എമ്മാണ് അവകാശവാദവുമായി സുപ്രീം കോടതിയിലെത്തിയത്. ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തും നൽകി.
ജയലളിതയുടെയും എംജിആറിന്റെയും ഏക മകളാണ് താനെന്നും സാഹചര്യം മൂലമാണ് ഇതുവരെ മകളാണെന്ന വിവരം മറച്ചുവെച്ചതെന്നും സുനിത ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ പറയുന്നു. താൻ ജനിച്ച ഉടനെ മാതാവിൻ്റെ സമ്മതമില്ലാതെ പിതാവ് എംജിആർ ജോലിക്കാരനായ മാധവനെ ഏൽപ്പിച്ചു. മറ്റാരും അറിയാതെ അയാൾ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നു. മാധവനാണ് തനിക്ക് സുനിത എന്ന് പേരിട്ടതെന്ന് കത്തിൽ പറയുന്നു.
തൻ്റെ പിതാവ് തനിക്ക് രണ്ടര വയസുള്ളപ്പോൾ മരണപ്പെട്ടു. തനിക്ക് 18 വയസ് പ്രായമായപ്പോൾ മാതാവ് ജയലളിത ഡിഎൻഎ ടെസ്റ്റ് നടത്തി മകളാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം ഇടയ്ക്കിടെ പോയസ് ഗാർഡനിലെ ഇവരുടെ വസതിയായ വേദ നിലയം സന്ദർശിച്ചിരുന്നു. 22.06.2016ന് താൻ മകളാണെന്ന് പ്രസ് കോൺഫറൻസ് നടത്തി പരസ്യമായി വെളിപ്പെടുത്തുമെന്ന് ജയലളിത അറിയിച്ചു. ഇത് പ്രകാരം അന്ന് രാവിലെ എട്ട് മണിയോടെ വസതിയിലെത്തിയ താൻ കണ്ട കാഴ്ച ഞെട്ടിക്കുന്നതാണ്. മുകളിൽ നിന്ന് തള്ളിയിട്ടത് പോലെ കോണിപ്പടിക്ക് താഴെ അമ്മ നിശ്ചലയായി കിടക്കുന്നത് താൻ കണ്ടു. ബോധം കെട്ടതുപോലെയോ മരിച്ച പോലെയോ ആണ് അവർ കിടന്നിരുന്നത്. അവർക്ക് ചുറ്റും ടി.ടി.വി. ദിനകരൻ, ഇളവരശി, സുധാകരൻ, മറ്റ് ജോലിക്കാർ തുടങ്ങിയവരും ഉണ്ടായിരുന്നു. ആ സമയം ശശികല അമ്മയുടെ മുഖത്ത് നിർദാക്ഷീണ്യം ചവിട്ടുന്നത് താൻ കണ്ടു. ഇത് കണ്ട് അലറിക്കരയാൻ ശ്രമിച്ച തൻ്റെ വായ ജോലിക്കാരിലാരോ പൊത്തിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. ആ തിരക്കിനിടയിൽ തൻ്റെ ഭാഗ് നഷ്ടപ്പെട്ടു. ഉടനെ ഞാൻ കേരളത്തിലേക്ക് മടങ്ങി, അല്ലെങ്കിൽ അവർ തന്നെയും കൊന്നുകളയുമായിരുന്നുവെന്നും സുനിതയുടെ കത്തിൽ പറയുന്നു.
അമ്മയുടെ മരണത്തിന് ഉത്തരവാദികളായവരെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തണം എന്ന് പലതവണ കരുതിയതാണ്. എന്നാൽ, തൻ്റെയും മക്കളുടെയും സുരക്ഷ ഓർത്താണ് ഇതേക്കുറിച്ച് പറയാതിരുന്നത്. മകളാണെന്ന് തിരിച്ചറിഞ്ഞത് തൊട്ട് മരിക്കുന്നത് വരെ ജീവിക്കാനുള്ള സാമ്പത്തികസഹായം മാതാവ് തന്നിരുന്നു. അവരുടെ കൊലപാതകം നേരിട്ട് കണ്ട അന്ന് മുതൽ താൻ സത്യം ലോകത്തോട് വെളിപ്പെടുത്തണമെന്ന് അമ്മ തന്നോട് പറയാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു. അതുകൊണ്ടാണ്, ഡൽഹിയിലെത്തി അമ്മയുടെ സുഹൃത്ത് കൂടിയായ പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ തീരുമാനിച്ചത്. വിഷയത്തിൽ അന്വേഷണം നടത്തി സത്യം പുറത്തുവരണമെന്നും സുനിതയുടെ കത്തിൽ പറയുന്നു.