ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിശദീകരണവുമായി ടിവികെ രംഗത്തെത്തി. വന്ദേമാതരം ആദ്യം പാടാൻ നിർദേശിച്ചത് ലോക്ഭവനെന്നും, കേന്ദ്രസർക്കുലർ അനുസരിക്കണമെന്ന് ഗവർണർ സമ്മർദം ചെലുത്തിയെന്നും ടിവികെയുടെ വിശദീകരണത്തിൽ പറയുന്നു. ഈ രീതി ഇനി പിന്തുടരില്ലെന്നും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടുമെന്നും ടിവികെ വ്യക്തമാക്കി.
മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം ആദ്യം ആലപിച്ചതാണ് വിവാദമായത്. നടപടിയെ വിമർശിച്ച് ഡിഎംകെയും സിപിഐയും രംഗത്തെത്തി. എന്തുകൊണ്ടാണ് തമിഴ് തായ് വാഴ്ത്ത് മൂന്നാമത് ആലപിച്ചത് എന്നും വിമർശകർ ചോദ്യം ഉയർത്തി. വന്ദേമാതരം ആലപിച്ചതിലൂടെ വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും വിമർശനമുയർന്നു.
ബംഗാളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പോലും വന്ദേ മാതരം നിർബന്ധമാക്കാത്ത സാഹചര്യത്തിൽ, തമിഴ്നാട്ടിലുണ്ടായ ഈ മാറ്റം ദുരൂഹമാണെന്ന് ഡിഎംകെ ആരോപിച്ചു. ബംഗാളിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. എന്നിട്ടും അന്ന് എന്തുകൊണ്ടാണ് വന്ദേമാതരം ആലപിക്കാതിരുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.