ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത പ്രചാരണത്തിലാണ് മുഖ്യധാരാ പാര്‍ട്ടികളും മുന്നണികളുമൊക്കെ. എന്നാല്‍. ഇതിനിടെ നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ തമിഴക വെട്രി കഴകം നിരവധി റാലികള്‍ റദ്ദ് ചെയ്തതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ടിഎംകെ പൊതുജന റാലികള്‍ റദ്ദാക്കുന്നത്.
മാര്‍ച്ച് 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി ലഭിച്ചിട്ടുപോലും നിരവധി റാലികളാണ് വിജയ് റദ്ദാക്കിയത്. കരൂര്‍ ദുരന്തത്തിന് ശേഷം വിജയ് പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് ശ്രദ്ധിച്ച് മാത്രമാണെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം ഔദ്യോഗിക കാരണം ഇതുവരെയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുന്നത്. കൊളത്തൂരിലായിരുന്നു ആദ്യം പ്രചാരണം നടത്തിയത്. പിന്നാലെ വിളിവാക്കത്ത് നടത്താന്‍ ആസൂത്രണം ചെയ്തിരുന്ന പരിപാടി വിജയ് റദ്ദാക്കി. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള സുരക്ഷാ വീഴ്ചയാണ് കാരണമെന്നാണ് ടിവികെ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് ശേഷം തിരുച്ചിറപ്പള്ളിയില്‍ പ്രചാരണം നടത്തി. ഏപ്രില്‍ നാലിന് പ്രചാരണം നടത്തിയ ശേഷം നാല് ദിവസം എവിടെയും പ്രചാരണം നടത്തിയില്ല.
ടി നഗറിലും വിളിവാക്കത്തും ഏപ്രില്‍ ആറിന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന റോഡ് ഷോ റദ്ദാക്കി. പിന്നാലെ ഏപ്രില്‍ 8ന് തിരുനല്‍വേലിയിലും തൂത്തുക്കുടിയിലും വലിയ റോഡ്‌ഷോ നടത്തി. എന്നാല്‍ ഏപ്രില്‍ 9ന് നടത്താനുദ്ദേശിച്ചിരുന്ന കൂഡല്ലൂരിലെ പരിപാടി റദ്ദാക്കി. ഏപ്രില്‍ 11ന് കൂഡല്ലൂരിലും ഏപ്രില്‍ 13ന് തിരുവള്ളൂരിലും നടത്താനിരുന്ന പരിപാടിയും റദ്ദാക്കി.
നിലവില്‍ ഏപ്രില്‍ 13ന് കന്യാകുമാരിയിലും പുതുക്കോട്ടയില്‍ ഏപ്രില്‍ 14നും പ്രചാരണ ജാഥ നിശ്ചയിച്ചിട്ടുണ്ട്. അതേസമയം പലയിടങ്ങളിലും നടത്താനിരുന്ന പരിപാടികള്‍ റദ്ദാക്കിയതോടെ ഡിഎംകെ പരിഹാസവുമായി രംഗത്തെത്തി. വിജയ് വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നതെന്നാണ് ഡിഎംകെ വിമര്‍ശനം.
വിജയ്‌യെ വിമര്‍ശിച്ച് ഡിഎംകെയും രംഗത്തെത്തിയിരുന്നു. വിജയ് തെരഞ്ഞെടുപ്പ് കാലത്തെ ഉത്സവ കെട്ടുകാഴ്ച മാത്രമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം. ഉത്സവം കഴിഞ്ഞാല്‍ അത് അഴിച്ചുമാറ്റി കൊണ്ടുപോകേണ്ടി വരുമെന്നും ഡിഎംകെ സഖ്യത്തിലെ നേതാക്കള്‍ വര്‍ഷം മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരുച്ചിറപ്പള്ളിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഉദയനിധിയുടെ രൂക്ഷ വിമര്‍ശനം.