ചെന്നൈ: ടിവികെ ജനറൽ ബോഡി വിളിച്ച് അധ്യക്ഷൻ വിജയ്. അടുത്ത മാസം അഞ്ചിന് മഹാബലിപുരത്താണ് യോഗം കൂടുക. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്ന് വിജയ് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. യോഗത്തില്‍ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രവർത്തകർക്കുള്ള തുറന്ന കത്തിൽ വിജയ് പറയുന്നുണ്ട്. കരൂർ ദുരന്തത്തിന് ശേഷം ടിവികെ പൊതു ഇടത്തേ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.
പാർട്ടിയുടെ പ്രധാന പ്രമേയങ്ങൾ, വരാനിരിക്കുന്ന പ്രവർത്തനങ്ങൾ, സംഘടനാപരമായ പുനഃസംഘടന ഉൾപ്പെടെയുള്ള ഭാവി തന്ത്രങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. പാർട്ടിയെ താഴ്ത്തിക്കെട്ടാനും അപകീർത്തിപ്പെടുത്താനും പലരും ശ്രമിച്ചിട്ടും ജനങ്ങൾ ടിവികെയ്ക്കൊപ്പം നിന്നു എന്ന് വിജയ് അണികൾക്ക് അയച്ച കത്തിൽ പറഞ്ഞു. നമ്മുടെ മാതൃഭൂമിയായ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ട സമയമാണിത്. ജനങ്ങളുടെ പിന്തുണ നിലനിൽക്കുന്നിടത്തോളം കാലം ഈ യാത്രയെ തടയാൻ ആർക്കും കഴിയില്ലെന്നും വിജയ് കത്തിലൂടെ പറഞ്ഞു.
കരൂർ ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ടിവികെ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് 28 അംഗ നിർവാഹക സമിതി പ്രഖ്യാപിച്ചത്. ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റു ചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്. ജനറൽ സെക്രട്ടറിയായി ബുസി ആനന്ദ്ത തുടരും.