

ജബൽപൂർ: വർഷങ്ങളോളമായി മധ്യപ്രദേശിലെ ജബൽപൂരിലുള്ള പ്രിൻസ് ഓഫ് പീസ് ക്രിസ്ത്യൻ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഭക്ഷണം, സൗഹൃദ സംഭാഷണങ്ങൾ, സാഹോദര്യം, കൂട്ടായ്മ എന്നിവയൊക്കെ ആയിരുന്നു കാഴ്ചപരിമിതി നേരിടുന്ന ആ യുവതിയുടെ പ്രധാന സന്തോഷങ്ങളിലൊന്ന്. എന്നാൽ ഈ വർഷം ബിജെപി വനിതാ നേതാവിൻ്റെ ശകാര വർഷങ്ങളും മർദ്ദനവുമേറ്റ് മനസ് മുറിപ്പെട്ടാണ് ആ സ്ത്രീ വീട്ടിലേക്ക് മടങ്ങിയത്.
ജബൽപൂരിലെ ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് അഞ്ജു ഭാർഗവയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങൾ, ആ സ്ത്രീയുടെ മനസിൽ ഇനി എക്കാലവും ഒരു നോവായി അവശേഷിക്കും. മതേതരത്വത്തിൻ്റെ വേരറുക്കുന്ന ഇത്തരം ഹീനമായ പ്രവൃത്തികളാണ് ഉത്തരേന്ത്യയിൽ പലയിടത്തും സംഘപരിവാർ സംഘടനകൾ ക്രിസ്മസ് കാലത്ത് നടത്തിവരുന്നത്!
ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനായി ചർച്ചിൽ എത്തിയ ഇതര മതസ്ഥരെയെല്ലാം പള്ളിയിൽ ഉണ്ടായിരുന്നവർ മതപരിവർത്തനം നടത്തുകയാണെന്ന് തെറ്റായ വാദമുയർത്തിയാണ്, ഹിന്ദുത്വ ഭീകരർ ക്രിസ്ത്യൻ ആരാധനാലയത്തിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചത്. അതിന് മുന്നി നിന്ന് ചൂട്ട് പിടിച്ചത് ബിജെപി ജില്ലാ പ്രസിഡൻ്റായിരുന്നു.
ജബൽപൂർ സ്വദേശിയായ അധ്യാപകൻ്റെ ഭാര്യയാണ് കാഴ്ചാപരിമിതി നേരിടുന്ന, അവഹേളനവും ദേഹോപദ്രവവും ഏറ്റ സ്ത്രീ. കാഴ്ചയില്ലെങ്കിലും ഭർത്താവിനെ പോലെ ഒരു അധ്യാപികയാകണം എന്നാണ് അവരുടേയും സ്വപ്നം! കഴിഞ്ഞ ദിവസം ഒരു ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നത് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. മതപരിവർത്തന ആരോപണം, ദേഹോപദ്രവം, പൊലീസ് കേസ് എന്നിവയിലേക്ക് എല്ലാം ഇത് എത്തുമെന്ന് അവർ വിചാരിച്ചതേയില്ല.
"ഒരു ക്രിസ്മസ് ആഘോഷത്തിൽ ഉച്ചഭക്ഷണം കഴിക്കാനുള്ള ക്ഷണക്കത്ത് ലഭിച്ച പ്രകാരമാണ് ഞാൻ പള്ളിയിൽ വന്നത്. ഇപ്പോൾ ബിജെപി നേതാവാണെന്ന് പറയപ്പെടുന്ന ആ സ്ത്രീ എൻ്റെ മരുമകളോട് വളരെ അപമാനകരമായ രീതിയിലാണ് സംസാരിച്ചത്. എന്തിനാണ് പള്ളിയിലെ പരിപാടിയിൽ പങ്കെടുത്തതെന്ന് അവർ ഞങ്ങളോട് ചോദിച്ചു. അതോടൊപ്പം അവർ ഞങ്ങളെ മോശമായി അധിക്ഷേപിച്ചു. ആ സമയത്ത് ഞാൻ തീർത്തും സ്തബ്ധയായിപ്പോയി," ആ സ്ത്രീ ദി ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"എല്ലാ വർഷവും ഞാൻ ക്രിസ്മസ് ഉച്ചഭക്ഷണത്തിന് വരുന്നത് എനിക്ക് അത് ഇഷ്ടമായതുകൊണ്ടാണ്. അല്ലാതെ അവിടെ എന്തെങ്കിലും തരത്തിലുള്ള മതപരിവർത്തനം നടക്കുന്നത് കൊണ്ടല്ല. ഞങ്ങളുടെ മേൽ ഒരു തരത്തിലുള്ള സമ്മർദ്ദമോ പ്രേരണയോ ഉണ്ടായിട്ടില്ല," സ്ത്രീ ദി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
ഒരു സർക്കാർ ഹോസ്റ്റലിലെ വിദ്യാർഥികളെ അനുമതിയില്ലാതെ ഒരു മതസ്ഥലത്തേക്ക് കൊണ്ടുവന്നത് എങ്ങനെയെന്ന് ചോദ്യം ചെയ്ത് വലതുപക്ഷ സംഘടനകൾ പൊലീസിൽ പരാതി നൽകിയിരുന്നു. ആ ആരോപണങ്ങളും മർദിക്കപ്പെട്ട സ്ത്രീ തള്ളിക്കളഞ്ഞു.
"ക്രിസ്മസ് ആഘോഷിക്കാൻ വന്നതുകൊണ്ട് ഞാൻ എൻ്റെ മതം മാറി എന്നല്ല അർഥമാക്കുന്നത്. നമ്മൾ എല്ലാ ഉത്സവങ്ങളും ആഘോഷിക്കണം. അതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. നമ്മൾ ഒരു മതത്തെയും അനാദരിക്കുന്നില്ല," ജബൽപൂരിലെ കാഴ്ചപരിമിതി നേരിടുന്ന സ്ത്രീ പറഞ്ഞു.
ഭാർഗവയുടെ പ്രവൃത്തികളെക്കുറിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ജബൽപൂർ യൂണിറ്റ് അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബിജെപിയുടെ മഹാനഗർ പ്രസിഡൻ്റ് രാകേഷ് സോങ്കർ പറഞ്ഞു. “വീഡിയോയിൽ കാണുന്നതു പോലെ അഞ്ജു ഭാർഗവയുടെ പ്രവൃത്തികളെക്കുറിച്ച് വിശദീകരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ പെരുമാറ്റം വിശദീകരിക്കാൻ ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ട്,” രാകേഷ് സോങ്കർ പറഞ്ഞു.
അതേസമയം, അഞ്ജു ഭാർഗവ തൻ്റെ പ്രവൃത്തികളെ ന്യായീകരിച്ച് രംഗത്തെത്തി. കാഴ്ചവൈകല്യമുള്ള സ്ത്രീകളെ പള്ളിക്ക് സമീപമുള്ള ഒരു സ്ഥലത്ത് അവരുടെ സമ്മതമില്ലാതെ തടവിലാക്കിയിട്ടുണ്ടെന്ന് പ്രാദേശിക ആക്ടിവിസ്റ്റുകളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചെന്നാണ് ആരോപണവിധേയയായ അഞ്ജു ഭാർഗവ പറയുന്നത്. കേസിൽ ഇതേവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ജബൽപൂരിലെ പ്രിൻസ് ഓഫ് പീസ് ചർച്ചിലെ പാസ്റ്ററായ സിസ്റ്റർ ഗ്ലോറിയ സംഭവത്തെ കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിവരണമാണ് നൽകുന്നത്. “ബ്ലൈൻഡ് മിഷനിലെ ആളുകൾ പള്ളിയുടെ പരിസരം ചില പരിപാടികൾക്കായി ഉപയോഗിച്ചിരുന്നു. ഞങ്ങൾ അവരിൽ നിന്ന് പണം ഈടാക്കിയിരുന്നില്ല. ബ്ലൈൻഡ് മിഷനിൽ എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകളുമുണ്ട്. ക്രിസ്മസിന് ഞങ്ങൾ ക്രിസ്ത്യാനികൾക്ക് മാത്രമല്ല, എല്ലാവർക്കും സമ്മാനങ്ങൾ നൽകാറുണ്ട്,” ഗ്ലോറിയ പറഞ്ഞു.
"അക്രമി സംഘം പള്ളിയിൽ എത്തിയ ഉടൻ തന്നെ നിരവധി ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ആരാണ് അവർക്ക് ഈ തെറ്റായ വിവരം നൽകിയതെന്ന് ഞങ്ങൾക്ക് അറിയില്ല. പള്ളിയുടെ നേതൃത്വത്തിൽ മതപരിവർത്തനം നടത്തിയെന്ന് അവർ ആരോപിച്ചു. അതിനിടയിലാണ് ബിജെപി വനിതാ നേതാവ് അഞ്ജു ഭാർഗവ കാഴ്ചവൈകല്യമുള്ള സ്ത്രീയെ ശാരീരികമായി ആക്രമിച്ചത്. പള്ളി ജീവനക്കാരെയും അവർ ആക്രമിക്കുകയുണ്ടായി. അവർ ഞങ്ങളെ നിർബന്ധിച്ച് അവാസ്തവമായ മൊഴി നൽകാൻ പ്രേരിപ്പിച്ചു. പള്ളിയിൽ ഇത്തരമൊരു സംഭവം നടക്കുന്നത് ഇതാദ്യമാണ്," സിസ്റ്റർ ഗ്ലോറിയ പറഞ്ഞു.
"ആക്രമണം നേരിട്ട കാഴ്ചവൈകല്യമുള്ള സ്ത്രീ പൊലീസിൽ പരാതി നൽകണോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ബന്ധുക്കളുമായി സംസാരിച്ച് ഈ കേസുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കുമെന്നാണ് അവർ ഞങ്ങളെ അറിയിച്ചത്,” സിസ്റ്റർ ഗ്ലോറിയ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കാഴ്ചയില്ലാത്ത ഒരാളെ ആക്രമിക്കുന്ന സ്ത്രീ ബിജെപിയുടെ ജബൽപൂർ ജില്ലാ വൈസ് പ്രസിഡൻ്റായ അഞ്ജു ഭാർഗവയാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. പാർട്ടിയിൽ വളരാൻ വേണ്ടിയാണ് ഇത്തരം വൃത്തികേടുകൾ ഇത്തരക്കാർ ചെയ്യുന്നതെന്നും സുപ്രിയ ആരോപിച്ചു.