കൊൽക്കത്ത: രാഷ്ട്രീയരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവച്ച ദുര്‍ഗാപൂര്‍ കൂട്ടബലാത്സംഗ കേസിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മമതാ ബാനർജി. തൻ്റെ വാക്കുകൾ മനഃപൂർവം വളച്ചൊടിച്ചുവെന്നും, സന്ദർഭത്തിനനുസരിച്ച് തൻ്റെ വാക്കുകൾ ദുരുപയോഗം ചെയ്തുവെന്നും മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ല. രാത്രി 12.30ന് പെണ്‍കുട്ടി എങ്ങനെ പുറത്ത് കടന്നുവെന്നും, ആ സമയം ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചതെന്നുമായിരുന്നു മമത ബാനര്‍ജി ചോദിച്ചത്. വിദ്യാര്‍ഥികള്‍ രാത്രി പുറത്തിറങ്ങുന്ന സംസ്‌കാരം കോളേജുകള്‍ നിയന്ത്രിക്കണമെന്നും പെണ്‍കുട്ടികള്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മമത ബാനര്‍ജി പറഞ്ഞു.
പ്രത്യേകിച്ചും ഒരു പെണ്‍കുട്ടി രാത്രി പുറത്തിറങ്ങുന്നത് അനുവദിക്കാനാവില്ല.അവരെ അവര്‍ തന്നെ സ്വയം സംരക്ഷിക്കണമെന്നും അവർ പറഞ്ഞിരുന്നു. മമത ബാനർജിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, മമതയുടെ വാദം തളളി പെൺകുട്ടിയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. തൻ്റെ മകൾ രാത്രി എട്ട് മണിയോടെയാണ് പീഡിപ്പിക്കപ്പെട്ടത് എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ കുറിച്ചതെന്നും പിതാവ് വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഐക്യു സിറ്റി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.
സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ കോളേജ് ഗേറ്റിന് സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്. കേസിൽ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
പശ്ചിമ ബംഗാൾ ഡോക്ടർമാരുടെ സംഘടന (ഡബ്ല്യുബിഡിഎഫ്) ഈ കുറ്റകൃത്യത്തെ അപലപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നതിൻ്റെ ഓർമപ്പെടുത്തലാണിത്. അതിജീവിതയ്ക്ക് നാതി ലഭിക്കണമെന്നും, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും സംഘടന ആവശ്യപ്പെട്ടു.