

ലഖ്‌നൗ: ഉത്തർപ്രദേശിൽ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്ത്രീക്ക് പുതുജീവൻ നൽകി റോഡിലെ കുഴി. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന വിനീത ശുക്ല എന്ന 50 വയസുകാരിക്കാണ് റോഡിലെ കുഴി തുണയായത്.
ആശുപത്രിയിൽ നിന്ന് വിനീതയുമായി പോവുകയായിരുന്ന ആംബുലൻസ് അപ്രതീക്ഷിതമായി റോഡിലെ വലിയ കുഴിയിൽ വീഴുകയും ആടി ഉലയുകയും ചെയ്തു.തുടർന്ന് വിനീതക്ക് ബോധം ലഭിക്കുകയായിരുന്നു. അപ്പോഴേക്കും വീട്ടിൽ മരണാനന്തര ചടങ്ങുകൾക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരുന്നുവെന്ന് ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് കുൽദീപ് പറഞ്ഞു. ബോധം വന്നു എന്ന് കണ്ട ഉടനെ ആംബുലൻസ് വേഗം ആശുപത്രിയിലേക്ക് തിരിച്ചു. അടിയന്തിര ചികിത്സകൾക്ക് ശേഷം ഇവർ സുഖം പ്രാപിച്ചു വരികയാണ്.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന സമയത്ത് വിനീതയുടെ ഗ്ലാസ്കോ സ്കോമ സ്കെയിൽ മൂന്ന് പോയിൻ്റ് മാത്രമായിരുന്നുവെന്നും ശരീരം യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. പീലിഭിത്തിലെ കോടതി ജീവനക്കാരിയായ വിനീത വീട്ടിലെ ജോലികൾക്കിടെ ഫെബ്രുവരി 22നാണ് കുഴഞ്ഞു വീണത്.