
ധര്‍മസ്ഥലയില്‍ മലയാളി യുവതിയുടെ മൃതദേഹം മറവു ചെയ്തിട്ടുള്ളതായി മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ധര്‍മസ്ഥലയിലെ ബാഹുബലി ഹില്‍സില്‍ താന്‍ ഒരു മലയാളി യുവതിയെ കുഴിച്ചിട്ടുണ്ടെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.
നേത്രാവതി ഘട്ടിന് സമീപം 70 മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പക്ഷെ മണ്ണ് കൊണ്ടിട്ടത് മാറ്റാരോ ആണെന്നും മുന്‍ തൊഴിലാളി പറഞ്ഞു. താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടവരുണ്ട്. ധര്‍മസ്ഥലയില്‍ മനുഷ്യശരീരം കുഴിച്ചിടുന്നത് നായയുടെ ശരീരം കുഴിച്ചിടുന്നതിന് സമാനമായാണെന്നും മുന്‍ ശുചീകരണ തൊഴിലാളി പറയുന്നു.
കുഴിയെടുക്കാന്‍ കഴിയുന്ന എല്ലായിടത്തും മൃതദേഹങ്ങള്‍ മറവ് ചെയ്യുമായിരുന്നു. വിമര്‍ശകര്‍ ക്ഷമയോടെ കാത്തിരിക്കണം. അസ്ഥികള്‍ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇങ്ങനെ ഒരു കാര്യം വെറുതേ വന്ന് പറയേണ്ടതുണ്ടോ താന്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് കൂടിയാണ് വെളിപ്പെടുത്തുന്നതെന്നും സാക്ഷി പറഞ്ഞു. ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് തൊഴിലാളി നടത്തുന്നത്.
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ തനിക്കൊപ്പം മറ്റ് ചിലര്‍ കൂടി ഉണ്ടായിരുന്നതായി തൊഴിലാളി വെളിപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് നേരിട്ട് വിളിച്ചാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. പഞ്ചായത്തില്‍ നിന്ന് യാതൊരു നിര്‍ദേശവും ഉണ്ടായിട്ടില്ല, എല്ലാ നിര്‍ദേശങ്ങളും ലഭിച്ചത് ക്ഷേത്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നാണ്. കാട്ടിലും പഴയ റോഡുകള്‍ക്ക് സമീപവും നദീതീരങ്ങളിലുമാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ,
കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെ മൃതദേഹം ബാഹുബലി കുന്നില്‍ കുഴിച്ചിട്ടു, നേത്രാവതി സ്നാനഘട്ടത്തില്‍ എഴുപതോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്ത 13ാം സ്പോട്ടില്‍ എണ്‍പതോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ട്. പലപ്പോഴും മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് പ്രദേശവാസികള്‍ കണ്ടിട്ടുണ്ടെങ്കിലും ആരും ചോദ്യം ചെയ്യുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ക്ഷേത്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് പറയുന്നതിനനുസരിച്ച് മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതായിരുന്നു തങ്ങളുടെ ജോലി.
ആരുടേയും മരണ കാരണം അറിയില്ലെങ്കിലും പല മൃതദേഹങ്ങളും ലൈംഗികാതിക്രമത്തിന്റെ സൂചനകളുണ്ടായിരുന്നു. ചിലരില്‍ വ്യക്തമായ അടയാളങ്ങള്‍ കണ്ടിരുന്നു. എങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളില്‍ ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മണ്ണൊലിപ്പും വനവളര്‍ച്ചയും നിര്‍മാണ പ്രവര്‍ത്തനങ്ങളും കാരണം പല സ്ഥലങ്ങളും തിരിച്ചറിയാന്‍ കഴിയാതാവുകയും തെളിവുകള്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ടാകാം. മൃതദേഹങ്ങള്‍ കുഴിചിട്ട സ്ഥലത്ത് പണ്ട് ഒരു റോഡുണ്ടായിരുന്നു. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ഇന്ന് ആ സ്ഥലങ്ങളെല്ലാം മാറി, കാട് വളര്‍ന്നതും തിരിച്ചടിയായി.
നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലില്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച പതിമൂന്ന് സ്ഥലങ്ങളില്‍ എസ്ഐടി പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ കണ്ടെത്തിയിരുന്നില്ല. അസ്ഥികളുടെ ചില ഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്. അതിലൊന്ന് പുരുഷന്റേതുമാണ്. ഈ ചോദ്യത്തിന് താന്‍ പറഞ്ഞത് സത്യമാണെന്നും ആളുകള്‍ക്ക് എന്താണ് വേണ്ടത് അവര്‍ വിശ്വസിച്ചോട്ടെ എന്നുമായിരുന്നു മറുപടി. മൃതദേഹങ്ങള്‍ കുഴിച്ചട്ടത് താനുള്‍പ്പെടെയുള്ളവരാണ്, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെങ്കിലും അന്വേഷണ സംഘത്തിന് തന്നെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓര്‍മകളില്‍ നിന്നാണ് ഓരോ സ്ഥലങ്ങളും ചൂണ്ടിക്കാണിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കൊണ്ട് സ്ഥലത്തിനും അവിടുത്തെ മണ്ണിനും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൃത്യമായ സ്ഥലങ്ങള്‍ കാണിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. തെളിവുകള്‍ ലഭിക്കാന്‍ ജെസിബി ഉപയോഗിച്ച് ആഴത്തില്‍ കുഴിക്കേണ്ടി വരും.
13ാം പോയിന്റ് ഉള്‍പ്പെടെ നാലഞ്ച് സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തനിക്കൊപ്പം മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ ഒപ്പമുണ്ടായിരുന്നവരെ കൂടി എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരേയും വിളിപ്പിച്ചാല്‍ സത്യം പറയും, അന്വേഷണം കൂടുതല്‍ എളുപ്പത്തിലാകും.
2012ല്‍ ധര്‍മ്മസ്ഥലയ്ക്കടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയ 17 വയസ്സുകാരി സൗജന്യയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങളും മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തി. പെണ്‍കുട്ടി കൊല്ലപ്പെട്ട ദിവസം രാത്രി താന്‍ എവിടെയാണെന്ന് ചോദിച്ചു കൊണ്ട് ഒരു കോള്‍ വന്നിരുന്നു. അവധിക്ക് നാട്ടിലേക്ക് പോയതാണെന്ന് പറഞ്ഞപ്പോള്‍ അവധിയെടുത്തതിന് ശകാരിച്ചു. അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൃതദേഹമാണ് താന്‍ കാണുന്നത്.
ഇത്രയും വര്‍ഷം കുറ്റബോധം കൊണ്ട് നീറി ജീവിക്കുകയായിരുന്നു. ഇരുപത് വര്‍ഷത്തിനു ശേഷം ഒരു മോചനം ആഗ്രഹിച്ചാണ് ധര്‍മസ്ഥലയില്‍ തിരിച്ചെത്തിയത്. സ്വപ്നങ്ങളില്‍ അസ്ഥികൂടങ്ങള്‍ കാണുന്നത് പതിവായിരുന്നു. ആരെന്ന് പോലും അറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിന്റെ വേട്ടയാടലിലാണ് ഇത്രയും കാലം ജീവിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി അന്ത്യകര്‍മങ്ങള്‍ ചെയ്യുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നില്ല. തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എല്ലാം കണ്ടെത്തി കുടുംബത്തിനൊപ്പം തിരിച്ചു ചേരണമെന്ന് മാത്രമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.