

കുർണൂൽ: പ്രണയിച്ച ഡോക്ടർ മറ്റൊരു വിവാഹം ചെയ്തതിൽ യുവതിയുടെ പ്രതികാരം. മുൻ കാമുകൻ്റെ ഭാര്യയായ ഡോക്ടറുടെ ദേഹത്ത് എച്ച്.ഐ.വി രക്തം കുത്തിവച്ചാണ് യുവതി പ്രതികാരം ചെയ്തത്. സംഭവത്തിൽ മുൻ കാമുകിയുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുർണൂൽ സ്വദേശിയായ ബി. ബോയ വസുന്ധര എന്ന യുവതിയാണ് കൃത്യത്തിന് പിന്നിൽ. സംഭവത്തിൽ 20 വയസുള്ള രണ്ട് പേരെയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതികളുടെ സഹായത്തോടെ റോഡപകടം സൃഷ്ടിച്ച ശേഷമാണ് വസുന്ധര ഡോക്ടറുടെ ദേഹത്ത് എച്ച്ഐവി കുത്തിവച്ചത്.
ജനുവരി 9 ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കർണൂലിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറർ കൂടിയായ വനിതാ ഡോക്ടർ ഉച്ചഭക്ഷണത്തിനായി ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ ഡോക്ടർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മനഃപൂർവ്വം ഇടിച്ചു വീഴ്ത്തി.
തുടർന്ന് പ്രതി സഹായം വാഗ്ദാനം ചെയ്യാനെന്ന തരത്തിൽ അവരെ സമീപിച്ചു. പിന്നാലെ വനിതാ ഡോക്‌ടറെ പ്രതി ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമിച്ചു. ഇതിനിടെ ഡോക്ടർ ബഹളം വച്ചതോടെ, പ്രതി വസുന്ധര ഓടിരക്ഷപ്പെടുകയായിരുന്നു.
സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളിൽ നിന്നാണ് പ്രതി എച്ച്ഐവി ബാധിത രക്തസാമ്പിളുകൾ ശേഖരിച്ചത്. ഗവേഷണ ആവശ്യങ്ങൾക്കായെന്ന് പറഞ്ഞാണ് പ്രതി എച്ച്ഐവി രക്തം ശേഖരിച്ചതെന്നും പൊലീസ് പറഞ്ഞു. പിന്നീട് വസുന്ധര എച്ച്ഐവി ബാധിച്ച രക്തം റഫ്രിജറേറ്ററിൽ സൂക്ഷിച്ചു. തുടർന്ന് ആക്രമണസമയത്ത് ഈ സാമ്പിൾ വനിതാ ഡോക്ടറുടെ ദേഹത്ത് കുത്തിവയ്ക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
തന്റെ മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് യുവതിയെ ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചത്. പ്രതി ദമ്പതികളെ വേർപെടുത്താൻ നേരത്തെ ഗൂഢാലോചന നടത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ ഇരയുടെ ഭർത്താവായ ഡോക്ടർ യുവാവ് കർണൂൽ III ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ കുർണൂൽ സ്വദേശിയായ ബി. ബോയ വസുന്ധര കോങ്കെ ജ്യോതി (40), 20 വയസ്സുള്ള രണ്ട് യുവാക്കൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.