

ഡൽഹി: ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് എഴുത്തുകാൻ സൽമാൻ റുഷ്ദി. രാജ്യത്ത് നരേന്ദ്ര മോദിയുടെ ഭരണത്തിൽ തീവ്ര ഹിന്ദു ദേശീയത വളരുകയാണെന്നും എഴുത്തുകാർക്കും പ്രൊഫസർമാർക്കും മാധ്യമപ്രവർത്തകർക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്കയുണ്ടെന്നും സൽമാൻ റുഷ്ദി പ്രതികരിച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യ അസഹിഷ്ണുതയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ റുഷ്ദി വ്യക്തമാക്കി.
"ഇന്ത്യയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. പത്രപ്രവർത്തകർ, എഴുത്തുകാർ, പ്രൊഫസർമാർ. ഇവരുടെയെല്ലാം സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണത്തിൽ എല്ലാവരും അങ്ങേയറ്റം ആശങ്കാകുലരാണ്," റുഷ്ദി ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2025-ൽ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 151-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ 159-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാശ്ചാത്യ പക്ഷപാതം കാണിക്കുന്നുവെന്ന് പറഞ്ഞ് ഇന്ത്യൻ നേതാക്കൾ ഈ റാങ്കിങ്ങിനെ തള്ളുകയായിരുന്നു.
എന്നാൽ 1988ൽ പ്രസിദ്ധീകരിച്ച സൽമാൻ റുഷ്ദിയുടെ 'ദി സാത്താനിക് വേഴ്‌സസ്' എന്ന പുസ്തകം ഇന്ത്യയിൽ നിരോധിച്ചത് കോൺഗ്രസ് സർക്കാരാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സർക്കാർ 'ഇസ്ലാമിസ്റ്റു'കളുടെ സമ്മർദത്തിന് വഴങ്ങി നോവൽ നിരോധിക്കുകയായിരുന്നുവെന്ന് വിമർശകർ പറയുന്നു. 2024 മോദി സർക്കാരിൻ്റെ ഭരണത്തിന് കീഴിലാണ് പുസ്തകത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയതെന്നും അവർ പറയുന്നു.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിലല്ല, മറിച്ച് 1988ൽ നിരോധനം ഏർപ്പെടുത്തിയ വിജ്ഞാപനം ഹാജാരാക്കാൻ കഴിയാത്തതിനാലാണ് കോടതി പുസ്തകത്തിന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയതെന്നാണ് മറ്റൊരു വസ്തുത. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന് ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ കഴിയാത്തതിനാൽ, നിരോധനം പിൻവലിക്കുകയും പുസ്തകത്തിന്റെ ഇറക്കുമതി അനുവദിക്കുകയും ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിക്കുകയായിരുന്നു.