നയാബ് സിംഗ് സൈനി രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രി;സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് മോദി ഉൾപ്പെടെ കേന്ദ്ര നേതാക്കൾ

ചണ്ഡീഗഡിനടുത്തുള്ള പഞ്ച്കുലയിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖ കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.
നയാബ് സിംഗ് സൈനി രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രി;സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് മോദി ഉൾപ്പെടെ കേന്ദ്ര നേതാക്കൾ
Published on



രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നയാബ് സിംഗ് സൈനി. ചണ്ഡീഗഡിനടുത്തുള്ള പഞ്ച്കുലയിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖ കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.


തുടർച്ചയായ മൂന്നാം വട്ടമാണ് സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുന്നത്. നേരത്തെ നയാബ് സിംഗ് സൈനിയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനെ സംബന്ധിച്ച് പാർട്ടിയിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. മുതിർന്ന നേതാവായ അനിൽ വിജ് മുഖ്യമന്ത്രിയായേക്കുമെന്നും അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നയാബ് സിംഗ് സൈനിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് സൈനിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുപ്പിന് 200 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്, മനോഹർ ലാൽ ഖട്ടറിൻ്റെ മുഖ്യമന്ത്രി സ്ഥാനം നയാബ് സിങ് സൈനിക്ക് നൽകിയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിക്കുന്നതിൽ അത് നിർണായക പങ്കുവഹിച്ചിരുന്നു. വ്യാപാരികൾ, യുവാക്കൾ, പിന്നാക്ക വിഭാഗക്കാർ, സർക്കാർ ജീവനക്കാർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികൾ നടപ്പാക്കാൻ സൈനിക്ക് കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നു.

യുവാക്കൾക്ക് തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും നൽകുന്നതിനായും അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് തടയിടാനുമായി സൈനി സംസ്ഥാനത്ത് 'ഹരിയാന അഗ്നിവീർ പോളിസി' ആരംഭിച്ചിരുന്നു. നിർധനരായ ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ വൈദ്യപരിശോധന നടത്താനും, വൈദ്യുതിയുടെ മിനിമം ചാർജ് ഒഴിവാക്കാനുമുള്ള പദ്ധതികൾക്കും സൈനി തുടക്കമിട്ടിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com