
നീറ്റ് ക്രമക്കേടിൽ പാർലമെൻ്റിൽ പ്രത്യേക ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും അടിയന്തര സാഹചര്യം കണക്കിലെടുത്ത്. നാളെ സഭയിൽ ചർച്ചയ്ക്ക് സൗകര്യമൊരുക്കണമെന്നും രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ ലോക്സഭയിലും രാജ്യസഭയിലും പ്രത്യേക ചർച്ച വേണമെന്നാണ് കത്തിലും രാഹുൽ ഗാന്ധി ആവർത്തിച്ച് പരാമർശിച്ചിരിക്കുന്നത്. തങ്ങളുടെ കുട്ടികൾക്ക് ഉത്തരം കിട്ടണം. അവരുടെ വിശ്വാസം സംരക്ഷിക്കണമെങ്കിൽ ആദ്യ പടിയായി പാർലമെൻ്റിൽ ചർച്ച നടക്കേണ്ടതുണ്ടെന്ന് രാഹുൽ ചൂണ്ടികാട്ടി.
സർക്കാരുമായി വിഷയത്തിൽ ചർച്ച നടത്തുമെന്ന് സ്പീക്കർ ഉറപ്പുനൽകിയിട്ടുണ്ട്. രാജ്യത്തെ 24 ലക്ഷം വിദ്യാർഥികളെക്കുറിച്ചാണ് തങ്ങളുടെ ആശങ്ക. ഇവരിൽ പല കുടുംബങ്ങളും പലതും ത്യജിച്ചാണ് പരീക്ഷയ്ക്കുവേണ്ടി വിദ്യാർഥികളെ സജ്ജരാക്കിയത്. എന്നാൽ ചോദ്യപേപ്പര്‍ ചോർച്ച അവരുടെ സ്വപ്നങ്ങളെ തകർത്തു. ഉചിതമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ അവർ തങ്ങളെയാണ് നോക്കുന്നത്- രാഹുൽ തൻ്റെ കത്തിൽ പറയുന്നു
കഴിഞ്ഞ 7 വർഷത്തിനിടെ 70ലധികം ചോദ്യപേപ്പറുകളാണ് ചോർന്നതെന്നും 2 കോടി വിദ്യാർഥികളെ ഇത് ബാധിച്ചെന്നും രാഹുൽ പറഞ്ഞു. എൻടിഎയുടെ ഡയറക്ടർ ജനറലിനെ മാറ്റണമെന്നും മറ്റു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയും ഇന്നലെയും പാർലമെൻ്റ് ചേർന്നപ്പോൾ നീറ്റിൽ പ്രത്യേക ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ അംഗീകരിച്ചിരുന്നില്ല. ചർച്ചയെക്കുറിച്ച് ഉറപ്പ് ലഭിക്കാത്തതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങിയിരുന്നു.