
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ തലേദിവസം രാത്രി തന്നെ ചോദ്യപേപ്പറുകള്‍ കിട്ടിയിരുന്നുവെന്നും ഉത്തരങ്ങള്‍ മനപാഠമാക്കിയാണ് പരീക്ഷയ്ക്ക് പോയതെന്നും അറസ്റ്റിലായ നാല് പേര്‍ കുറ്റസമ്മതം നടത്തി. 2024 നീറ്റ് യു ജി പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയും 1500 പരീക്ഷാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേടും ആരോപിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ പ്രക്ഷോഭവുമായി രംഗത്തു വന്നിരുന്നു. സുപ്രീം കോടതി പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡുകള്‍ റദ്ദാക്കുകയും പുനര്‍ പരീക്ഷ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിട്ടില്ല എന്ന നിലപാടാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സീകരിച്ചത്.
ബിഹാറില്‍ പൊലീസിൻ്റെ പിടിയിലായ നാലു പേരും, തലേ ദിവസം രാത്രി തന്നെ ചോദ്യ പേപ്പറുകള്‍ കിട്ടിയെന്നും അതേ ചോദ്യങ്ങള്‍ തന്നെയാണ് പരീക്ഷയ്ക്ക് ചോദിച്ചതെന്നും മൊഴി കൊടുത്തിട്ടുണ്ട്. കോട്ടയില്‍ എന്‍ട്രന്‍സിനായി പരിശീലിച്ചുകൊണ്ടിരിന്ന അനുരാഗ് യാദവിന് അമ്മാവന്‍ സിക്കന്ദറാണ് ചോദ്യ പേപ്പര്‍ നല്‍കിയത്. പൊലീസ് എത്തി അറസ്റ്റ് ചെയ്തപ്പോള്‍ അനുരാഗ് വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍.
സിക്കന്ദറിൻ്റെ മൊഴി പ്രകാരം പിടിയിലായ മറ്റ് രണ്ടു പേര്‍, നിതീഷ് കുമാറും അമിത് ആനന്ദും, ചേര്‍ന്നാണ് പരീക്ഷ പേപ്പര്‍ ചോര്‍ത്തി നല്‍കിയത്. ഇതിനായി അവര്‍ ആവശ്യപ്പെട്ടത് 32 ലക്ഷത്തോളം രൂപയാണ്. നാല് പരീക്ഷാര്‍ഥികളുമായാണ് ഇവരെ സിക്കന്ദര്‍ സമീപിച്ചത്. ഇവരില്‍ നിന്നും 40 ലക്ഷം രൂപയാണ് സിക്കന്ദര്‍ വാങ്ങിയത്. വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതികളില്‍ വാദം കേട്ട സുപ്രീം കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ വിമര്‍ശിക്കുകയും വിദ്യാര്‍ഥികളോട് നീതിപൂര്‍വം പെരുമാറണമെന്നും നിര്‍ദേശിച്ചിരുന്നു.