
നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ മൂന്ന് പേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. എന്‍ഐടി ജംഷഡ്‌പൂർ ബിടെക് ബിരുദധാരിയേയും രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹാസിരാബാഗിലെ എന്‍ടിഎ ട്രങ്കില്‍ നിന്നും എഞ്ചിനിയറായ പങ്കജ് കുമാര്‍ ചോര്‍ത്തിയ ചോദ്യ പേപ്പറുകള്‍ക്ക് കുമാര്‍ മംഗലം ബിഷ്‌ണോയ്, ദീപേന്ദര്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് പണം വാങ്ങി ഉത്തരങ്ങള്‍ നല്‍കുകയായിരുന്നു. മെയ് 5ന് നീറ്റ് യുജി പരീക്ഷ നടക്കുമ്പോള്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളും ഹാസിരാബാഗിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനു മുന്‍പ് ആറസ്റ്റ് ചെയ്ത അഞ്ചംഗ മെഡിക്കല്‍ വിദ്യാര്‍ഥി സംഘത്തിന്‍റെ ഭാഗമാണ് ഇവരെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ നീറ്റ് വിഷയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 21 ആയി. നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ക്രമക്കേടുകളില്‍ ആറു കേസുകളിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.
മെയ് 5ന് രാജ്യത്തെ 571 നഗരങ്ങളിലെ 4750 സെന്‍ററുകളിലാണ് നീറ്റ് പരീക്ഷ നടന്നത്. 24 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ പേപ്പര്‍ ചോര്‍ച്ചയും മറ്റ് ആരോപണങ്ങളും ഉയര്‍ന്നതിനാലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.