നീറ്റ്-യുജി പരീക്ഷാ ഫലം: ഉടൻ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി നിർദേശം

റോൾ നമ്പർ മറച്ച് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ ഫലം വീണ്ടും പ്രസിദ്ധീകരിക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചു.
സുപ്രീം കോടതി
സുപ്രീം കോടതി
Published on
Updated on

നീറ്റ്-യുജി പരീക്ഷാ ഫലം ശനിയാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രീം കോടതി നിർദേശം നൽകി. റോൾ നമ്പർ മറച്ച് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ ഫലം വീണ്ടും പ്രസിദ്ധീകരിക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. 43 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

വാദം കേൾക്കുന്ന വേളയിൽ സുപ്രീം കോടതി എൻടിഎയോട് ചോദ്യങ്ങൾ ഉന്നയിച്ചു. ചോദ്യപേപ്പര്‍ ചോർച്ച പരീക്ഷാ പ്രക്രിയയെ ആകെ ബാധിച്ചോയെന്ന് കോടതി ഉന്നയിച്ചു. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

23 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പുനഃപരീക്ഷയിൽ എതിർപ്പുമായി 254 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്. പരീക്ഷാ ക്രമക്കേടിൽ എത്ര വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും സുപ്രീം കോടതി ചോദിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർ എത്ര പേരാണെന്നും ഇതിൽ വ്യക്തത വരുത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്ന IIT മദ്രാസ് റിപ്പോർട്ട് തള്ളണമെന്ന് ഒരു വിഭാഗം ഹർജിക്കാർ ആവശ്യപ്പെട്ടു.

News Malayalam 24x7
newsmalayalam.com