'ഭാവിയിലെ ഉള്ളടക്കങ്ങൾ രാജ്യത്തിൻ്റെ വികാരങ്ങൾ മാനിച്ച്'; ഐസി 814 സീരീസ് വിവാദമായതിനു പിന്നാലെ ഉറപ്പുമായി നെറ്റ്ഫ്‌ളിക്സ് ഇന്ത്യ

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ മേധാവി മോണിക്ക ഷെര്‍ഗിലിനെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കഴിഞ്ഞദിവസം വിളിപ്പിച്ചിരുന്നു
'ഭാവിയിലെ ഉള്ളടക്കങ്ങൾ രാജ്യത്തിൻ്റെ വികാരങ്ങൾ മാനിച്ച്'; ഐസി 814 സീരീസ് വിവാദമായതിനു പിന്നാലെ ഉറപ്പുമായി നെറ്റ്ഫ്‌ളിക്സ് ഇന്ത്യ
Published on

രാജ്യത്തിൻ്റെ വികാരങ്ങൾ മാനിച്ചായിരിക്കും ഭാവിയിലെ ഉള്ളടക്കങ്ങൾ സ്വീകരിക്കുകയെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ കേന്ദ്രത്തിന് ഉറപ്പ് നൽകിയതായി റിപ്പോർട്ടുകൾ. കാണ്ഡഹാർ വിമാന ഹൈജാക്കിനെക്കുറിച്ചുള്ള വെബ് സീരീസ് 'IC 814 കാണ്ഡഹാർ ഹൈജാക്ക്' വിവാദമായിരുന്നു. തുടർന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെര്‍ഗിലിനെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കഴിഞ്ഞദിവസം വിളിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഒടിടി ഭീമൻ്റെ ഉറപ്പ്.

അനുഭവ് സിൻഹയും ത്രിഷാന്ത് ശ്രീവാസ്തവയും ചേർനാണ് വെബ് സീരീസ് നിർമ്മിച്ചത്. ഓഗസ്റ്റ് 29 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സീരീസിനെതിരെ വലിയ രീതിയിലുള്ള പരാതികൾ ഉയർന്നിരുന്നു. സീരിസിൽ വിമാനം റാഞ്ചിയ ഭീകരരുടെ പേര് മാറ്റിയെന്നാണ് പരാതികളുയ‍‍ർന്നത്. ഇബ്രാഹിം അത്താര്‍, സണ്ണി അഹമ്മദ് ഖാസി, സഹൂര്‍ ഇബ്രാഹിം, ഷാഹിദ് അക്തര്‍, സയ്യിദ് ഷാക്കിര്‍ എന്നിവര്‍ ചേര്‍ന്നാണ് വിമാന റാഞ്ചല്‍ നടത്തിയത്. എന്നാല്‍ സീരീസില്‍ ഹൈജാക്കര്‍മാരുടെ പേര് ഭോല, ശങ്കര്‍ എന്നാക്കി എന്നാണ് വിമർശനം.

ALSO READ: 'IC 814' സീരീസ് വിവാദം; നെറ്റ്ഫ്‌ലിക്‌സ് കണ്ടന്റ് ഹെഡിനെ വിളിപ്പിച്ച് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം

പേരുകൾ മാറ്റിയത് ചരിത്രപരമായ വസ്തുതകളുടെ വളച്ചൊടിക്കലാണെന്നും ഇത് തീവ്രവാദികളുടെ യഥാർത്ഥ വ്യക്തിത്വങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നുമാണ് പ്രധാന വിമർശനം. പാകിസ്ഥാൻ ഭീകരർക്ക് ഹിന്ദു പേരുകൾ നൽകി അവരുടെ കുറ്റകൃത്യങ്ങൾ വെള്ളപൂശാനുള്ള അജണ്ടയാണ് സിനിമാ പ്രവർത്തകർ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയയും ആരോപിച്ചിരുന്നു.

1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. യാത്ര ആരംഭിച്ച ഉടന്‍ തന്നെ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.

പിന്നീട് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, തീവ്രവാദികളായ മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ നിര്‍ബന്ധിതരായി. നസീറുദ്ദീന്‍ ഷാ, പങ്കജ് കപൂര്‍, വിജയ് വര്‍മ്മ, ദിയ മിര്‍സ തുടങ്ങിയവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com