
വയനാട് 900 കണ്ടിയിൽ സ്വകാര്യ റിസോർട്ടിൽ ഗോത്ര മ്യൂസിയം നിർമിച്ച് ആദിവാസികളെ പ്രദർശന വസ്തുവാക്കുന്നുവെന്ന ആരോപണത്തിൽ ഇടപെട്ട് മന്ത്രി ഒ. ആർ. കേളു. ഒരുതരത്തിലും ഗോത്രവിഭാഗത്തെ ചൂഷണം ചെയ്യാൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും പട്ടികവർഗ വകുപ്പ് മന്ത്രി വ്യക്തമാക്കി. ഗോത്ര വിഭാഗത്തിൻ്റെ സംസ്കാരവും ജീവിതവും വില്പന ചരക്കാക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഒ. ആർ. കേളു പറഞ്ഞു. ന്യൂസ് മലയാളമാണ് ഗോത്ര മ്യൂസിയത്തിനെതിരായ ആരോപണം പുറത്തുകൊണ്ടുവന്നത്.
മേപ്പാടി പഞ്ചായത്തിലെ 900 കണ്ടിയിലെ 900 കണ്ടി എക്കോ പാർക്ക് എന്ന സ്വകാര്യ റിസോർട്ടിൽ പ്രവർത്തനം ആരംഭിച്ച ട്രൈബൽ മ്യൂസിയത്തിനെതിരെയാണ് വിവിധ ആദിവാസി സംഘടനകളും നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദിവാസി വിഭാഗങ്ങളെ കച്ചവട ചരക്ക് ആക്കുന്നതാണ് ഈ പദ്ധതിയെന്ന് ആദിവാസി ക്ഷേമ സമിതിയടക്കം മുഖ്യമന്ത്രിക്കുൾപ്പടെ നൽകിയ പരാതിയിൽ പറയുന്നു.