നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചർച്ചകൾക്ക് ആവശ്യമായ പണം കണ്ടെത്തി

40,000 ഡോളർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമാഹരിച്ചത്
നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചർച്ചകൾക്ക് ആവശ്യമായ പണം കണ്ടെത്തി
Published on
Updated on

യെമനിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി പ്രാരംഭ ചര്‍ച്ചകള്‍ക്ക് ആവശ്യമായ 40000 ഡോളര്‍ കണ്ടെത്തി. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. തുകയുടെ ആദ്യഗഡു 20,000 ഡോളര്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലേയ്ക്ക് കൈമാറി.

പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ബ്ലഡ് മണിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് കടക്കുകയുള്ളൂ. സേവ് നിമിഷപ്രിയ ഫോറം അംഗം സാമൂവല്‍ ജെറോം, നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി തുടങ്ങിയവര്‍ ഇപ്പോഴും യെമനില്‍ തുടരുകയാണ്. ആക്ഷന്‍ കൗണ്‍സില്‍ സമാഹരിച്ച തുകയില്‍ ആദ്യ ഗഡുവായി 20,000 ഡോളര്‍ വിദേശ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡല്‍ഹി എസ്ബിഐ അക്കൗണ്ടില്‍ നിന്ന് യെമനിലെ ഇന്ത്യന്‍ എംബസിയുടെ അകൗണ്ടിലേയ്ക്ക് തുക കൈമാറും. 

ഉടന്‍ തന്നെ തുക യമനിലെ അഭിഭാഷകന് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിന് ശേഷമായിരിക്കും നിമിഷ പ്രിയയുടെ മോചനത്തിനായുള്ള മോചനദ്രവ്യത്തെ കുറിച്ച് യെമന്‍ യുവാവിന്റെ കുടുംബത്തോട് സംസാരിക്കുക. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ പൗരനെ നഴ്‌സായിരുന്ന കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ തടവിലാക്കിയത്. 

News Malayalam 24x7
newsmalayalam.com