സ്വന്തം കാര്യം നോക്കുന്നവരെയും ഭീഷണിയുടെ സ്വരം മുഴക്കുന്നവരെയും ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്: നിവിന്‍ പോളി

നേരത്തെ പേര് വെളിപ്പെടുത്താതെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വിമര്‍ശനം നിവിനെതിരെയായിരുന്നുവെന്ന് വ്യാപക പ്രചരണം നടന്നിരുന്നു.
സ്വന്തം കാര്യം നോക്കുന്നവരെയും ഭീഷണിയുടെ സ്വരം മുഴക്കുന്നവരെയും ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്: നിവിന്‍ പോളി
Published on

സ്വന്തം കാര്യം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ടെന്ന് നടന്‍ നിവിന്‍ പോളി. നല്ല ഹൃദയത്തിന്റെ നല്ല മനസിന്റെ ഉടമകളാവുകയെന്നും നിവിന്‍ പോളി പറഞ്ഞു. കൊല്ലം കൊട്ടാരക്കര ശ്രീമഹാദേവ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

' എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. പരസ്പര സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ലത്. അങ്ങനെയുള്ള ഒരുപാട് പേരെ നമ്മള്‍ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും കാണാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങള്‍ മുഴക്കുന്ന ആളുകളെയും നമ്മള്‍ മുമ്പില്‍ കാണാറുണ്ട്. അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്. നല്ലഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക, പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുമ്പോട്ട് പോവാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കും. കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ എനിക്കൊപ്പം ഉണ്ടായത് പ്രേക്ഷകരാണ്. ഒരു വ്യത്യാസവുമില്ലാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു. അതിന് നന്ദി പറയുകയാണ്,' നിവിന്‍ പോളി പറഞ്ഞു.

നേരത്തെ പേര് വെളിപ്പെടുത്താതെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വിമര്‍ശനം നിവിനെതിരെയായിരുന്നുവെന്ന് വ്യാപക പ്രചരണം നടന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയില്ല.

മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന തുടര്‍ പരാജയങ്ങള്‍ അലട്ടുന്ന പ്രമുഖ നടനാണ് ലിസ്റ്റിന്‍ നിര്‍മിക്കുന്ന പുതിയ പടത്തിലെ നായകന്‍. ലിസ്റ്റിനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണ് നടന്‍ ഈ സിനിമ ഏറ്റെടുത്തതെന്നാണ് വിവരം. എന്നാല്‍ ചിത്രീകരണം തുടരവേ ഒരാഴ്ച ലീവ് വേണമെന്ന് നടന്‍ ആവശ്യപ്പെട്ടുവെങ്കിലും ലിസ്റ്റിന്‍ വഴങ്ങിയില്ല. തുടര്‍ന്ന് സിനിമ സെറ്റില്‍ എത്താതിരുന്ന നടന്‍ മറ്റൊരു സിനിമയില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു.

ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് നടനെതിരെ ലിസ്റ്റിന്‍ പരസ്യമായി രംഗത്തെത്തിയത്. നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. നടനെതിരെ ലിസ്റ്റിന്‍ ഫിലിം ചേംബറിലും നിര്‍മാതാക്കളുടെ സംഘടനയിലും പരാതി നല്‍കാനൊരുങ്ങിയെന്നാണ് വിവരം.

അതിനിടെ നിര്‍മാതാവ് സാന്ദ്രാ തോമസ് ലിസ്റ്റിന്‍ സ്റ്റീഫനെതിരെ രംഗത്തെത്തി. ലിസ്റ്റിന്റെ പരാമര്‍ശം മലയാള സിനിമയിലെ നടന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയെന്നാണ് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. അതിനാല്‍ ലിസ്റ്റിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കണമെന്നാണ് സാന്ദ്രാ തോമസിന്റെ ആവശ്യം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com