
ബെംഗളൂരു ഇൻഡിഗോ എയർലൈൻസിൽ വിമാനത്തിൽ എസിയില്ലെന്നും യാത്രക്കാരോട് മോശം പെരുമാറ്റമാണെന്നും പരാതി. സാമ്പത്തികവിദഗ്ധനും ഇൻഫോസിസ് മുൻ സിഎഫ്ഒയുമായ മോഹൻദാസ് പൈ ആണ് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതി നൽകിയത്. ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന വിമാനത്തിൽ എയർ കണ്ടീഷനിംഗ് ഇല്ലാതെ ഇരുത്തിയെന്ന് മോഹൻദാസ് പൈ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. യാത്രക്കാരുടെ പ്രതിഷേധങ്ങൾക്ക് ശേഷം മാത്രമാണ് എസി ഓൺ ചെയ്തതെന്നും, ഇൻഡിഗോ പ്രോട്ടോക്കോളുകൾ മാറ്റണമെന്നും മോഹൻദാസ് പൈ എക്സിൽ കുറിച്ചു.
എന്നാൽ, ഉപഭോക്താക്കളുടെ സൗകര്യത്തിനാണ് തങ്ങൾ മുൻഗണന നൽകുകയെന്ന് മോഹൻദാസ് പൈയുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ച് ഇൻഡിഗോ കുറിച്ചു. നിങ്ങളുടെ ഫീഡ്‌ബാക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ അന്വേഷണം നടത്തുമെന്നും ഇൻഡിഗോ അറിയിച്ചു.
എന്നാൽ, ഇതിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിനെതിരെ വലിയ വിമർശനങ്ങളാണ് എക്സിൽ ഉയരുന്നത്. പലരും ഇൻഡിഗോയിലെ തങ്ങളുടെ മോശം അനുഭവങ്ങൾ ഇതിന് പിന്നാലെ പങ്കുവെച്ചു. ഫ്ലൈറ്റ് വൈകുന്നതിനെതിരെയും, എസി ഓൺ ആക്കാത്തതിനെതിരെയുമെല്ലാം ഇൻഡിഗോയ്ക്കെതിരെ ഉപഭോക്താക്കൾ പ്രതികരിച്ചു.