നോർത്ത് മാസിഡോണിയ നിശാക്ലബ്ബിലെ തീപിടിത്തം: 15 പേർ അറസ്റ്റിൽ; ക്ലബ്ബിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആഭ്യന്തര മന്ത്രി

ഞായറാഴ്ച നടന്ന ഓൺ സൈറ്റ് പരിശോധനയിലും അന്വേഷണസംഘം നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു
നോർത്ത് മാസിഡോണിയ നിശാക്ലബ്ബിലെ തീപിടിത്തം: 15 പേർ അറസ്റ്റിൽ; ക്ലബ്ബിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആഭ്യന്തര മന്ത്രി
Published on
Updated on

നോർത്ത് മാസിഡോണിയ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. അപകടത്തിൽ 59 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 155 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊക്കാനി നഗരത്തിലെ 'പൾസ്' ക്ലബ്ബിൽ ഇന്നലെ പുലർച്ചെയോടെയാണ് അപകടമുണ്ടായത്.

1500ഓളം പേർ പങ്കെടുത്ത സംഗീത വിരുന്നിനിടെയായിരുന്നു അപകടം. ഹിപ്-ഹോപ്പ് ഗായകജോഡിയായ ഡിഎൻകെ ബാൻഡിന്റെ സംഗീതവിരുന്നിനിടെയാണ് തീ പടർന്നത്. ബാൻഡിലെ ഒരാൾക്ക് മാത്രമേ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നുള്ളൂ. 

തീപിടിത്തത്തിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കിയുടെ ആരോപണം. അതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കി. നിശാ ക്ലബ്ബിന് പ്രവർത്തിക്കാനുള്ള നിയമപരമായ ലൈസൻസ് ഇല്ലായിരുന്നെന്നതാണ് പ്രസക്തമായ കാര്യം. ഒപ്പം ക്ലബ്ബിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നും പാൻസ് ടോസ്കോവ്സ്കി പറഞ്ഞു.

ഞായറാഴ്ച നടന്ന ഓൺ സൈറ്റ് പരിശോധനയിലും അന്വേഷണസംഘം നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. അഗ്നിശമന സംവിധാനത്തിലടക്കം പ്രശ്നങ്ങളുണ്ടായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. തീപിടിക്കാൻ സാധ്യതയുള്ള 'ഫ്ലൈമബിൾ' വസ്തുക്കളാൽ സീലിങ് നിർമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.  സംഗീത പരിപാടിക്കായി പലതരം കരിമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ കരിമരുന്നിൽ നിന്നും പടർന്ന തീപ്പൊരികളാണ് തീപിടിത്തത്തിന് കാരണമായത്. ഫ്ലൈമബിൾ വസ്തുക്കളാൽ നിർമിച്ച സീലിങിൽ തീപ്പൊരി തട്ടുകയും, ക്ലബ്ബിൽ മുഴുവനായി പടരുകയുമായിരുന്നു.


18 നും 20 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ 20ലധികം പേരും, കൊല്ലപ്പെട്ടവരിൽ മൂന്ന് പേരും 18 വയസ്സിന് താഴെയുള്ളവരാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലുള്ള ഭൂരിഭാഗം രോഗികൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പ്ലാസ്റ്റിക് സർജൻ ഡോ. വ്‌ളാഡിസ്ലാവ് ഗ്രൂവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ഇതിൽ 18 രോഗികളുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തിൽ സർക്കാർ ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com