
കൊല്ലം ജില്ലാ ആശുപത്രിയിൽ കിടത്തി ചികിത്സ നിഷേധിക്കുന്നതായി പരാതി. ഡെങ്കിപ്പനി ബാധിച്ചവരെ ഉൾപ്പെടെ ആശുപത്രിയിൽ എത്തിച്ചാൽ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്നതായും ആരോപണമുണ്ട്. ജില്ലയിൽ പകർച്ചാവ്യാധി വ്യാപനം വർദ്ധിച്ച സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയിൽ യാതൊരു മുന്നൊരുക്കവും നടന്നിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.
വലിയ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളും കൊല്ലം ജില്ലാ ആശുപത്രിയിലുണ്ട്. എന്നാൽ ആശുപത്രിയിലെത്തുന്ന കിടത്തി ചികിത്സ ആവശ്യമായ രോഗികളെ ഉൾപ്പെടെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. ഡെങ്കിപ്പനിയുടെ വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ ആനുപാതികമായി നേഴ്സുമാരില്ലെന്നും പരാതിയുണ്ട്.
മെഡിസിൻ വാർഡിൽ 36 കിടക്കകളും, പുരുഷൻമാരുടെ വാർഡിൽ 60 കിടക്കകളുമാണുള്ളത്. എന്നാൽ, മുഴുവൻ കിടക്കകളിലും രോഗികളെ പ്രവേശിപ്പിക്കാറില്ല. ജീവനക്കാരുടെ കുറവ് മൂലമാണ് രോഗികളെ മടക്കി അയക്കുന്നതെന്നും മെഡിസിൻ ഒ.പിയിൽ ഡോക്ടറുമാരുടെ കുറവുണ്ടെന്നുമാണ് ചികിത്സയ്ക്കായി എത്തുന്നവരുടെ പരാതി. നിലവിലെ സാഹചര്യത്തിൽ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.