
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ആശങ്കകൾ ഉയർത്തുകയാണ് ഇന്ത്യ. സംഘടിതമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന കുറ്റവാളികളെ കാനഡ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഇന്ത്യ ആശങ്ക പ്രകടപ്പിക്കുന്നത്.
ഇന്ത്യ ആസ്ഥാനമായുള്ള കുപ്രസിദ്ധ ക്രിമിനൽ സംഘടനയായ ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള വ്യക്തികളെ കൈമാറാൻ കാനഡ വിമുഖത കാണിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആരോപിച്ചു. ഇന്ത്യ നാടുകടത്താൻ ആവശ്യപ്പെട്ട കുപ്രസിദ്ധരായ ആളുകൾ കാനഡയിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. എന്നാൽ അവരെ കൈമാറുന്നതിൽ മാത്രം വിമുഖത കാണിക്കുന്നു ജയ്‌സ്വാൾ പറഞ്ഞു.
2023 സെപ്തംബർ മുതൽ, ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായിരുന്നു. കാനഡയിൽ വെച്ച് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി ആരോപിച്ചു, ഈ അവകാശവാദം ഇന്ത്യ പാടെ നിരസിച്ചു. കാനഡയിൽ നിന്ന് ഒന്നിലധികം ആരോപണങ്ങൾ ഉണ്ടായിട്ടും നിജ്ജാറിൻ്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കുന്ന "തെളിവുകളൊന്നും" അവശേഷിക്കുന്നില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിലും ജയ്‌സ്വാൾ ഇന്ത്യയുടെ നിലപാട് ആവർത്തിച്ചിരുന്നു.
ആരോപണങ്ങളെ പിന്തുണയ്ക്കാൻ കാനഡ ഇതുവരെ ഒരു തെളിവും നൽകിയിട്ടില്ലെന്നും, അവരുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള തെളിവാണിതെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് പറഞ്ഞുആരോപണങ്ങൾ തള്ളിക്കളയുന്നതിനു പുറമേ, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ അടുത്തിടെ കാനഡയിൽ നിന്ന് നയതന്ത്രജ്ഞരെ പിൻവലിച്ചു, അതിനുശേഷം കാനഡ നിരവധി ഇന്ത്യൻ ഉദ്യോഗസ്ഥരെ പുറത്താക്കി, ബന്ധം കൂടുതൽ വഷളാക്കിയെന്നും ജയ്‌സ്വാൾ പറഞ്ഞു.
നിജ്ജാറിൻ്റെ കൊലപാതകത്തിന് പുറമെ മറ്റൊരു ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപന്ത് സിങ് പന്നുവിനെ ഇന്ത്യ വധിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്ന പന്നുവിനെ അമേരിക്കയിൽ വെച്ച് കൊലപ്പെടുത്താൻ ഇന്ത്യ പദ്ധതിയിട്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാരിന് പങ്കുള്ളതായുള്ള റിപ്പോർട്ട് ലഭിച്ചെന്നും വൈറ്റ്ഹൗസ് അവകാശപ്പെട്ടിരുന്നു.