
ഗേമി ചുഴലിക്കാറ്റില്‍പ്പെട്ട് മനില ഉള്‍ക്കടലില്‍ മറിഞ്ഞ ഫിലിപ്പൈന്‍സ് ടാങ്കറില്‍ നിന്നും കടലിലേക്ക് എണ്ണ ചോരുന്നതു തടയാനുള്ള ശ്രമങ്ങള്‍ തുടരുന്നു. വ്യാഴാഴ്ചയാണ് ടാങ്കര്‍ ചുഴലിക്കാറ്റില്‍പ്പെട്ടത്. ഇതുവരെ നാലു കിലോമീറ്റർ ചുറ്റളവില്‍ എണ്ണ വ്യാപിച്ചിട്ടുണ്ട്. ഇത് ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയിലേക്ക് വ്യാപിക്കുമോയെന്ന ഭീതിയിലാണ് അധികൃതര്‍.
ഫിലിപ്പൈന്‍സ് പതാകയുമായി സഞ്ചരിച്ച എംടി ടെറാ നോവ എന്ന ടാങ്കറില്‍ 1.4 മില്യണ്‍ ലിറ്റര്‍ എണ്ണയാണ് ഉണ്ടായിരുന്നത്. 17 പേരുമായിട്ടായിരുന്നു ടാങ്കറിൻ്റെ യാത്ര. ഇതില്‍ ഒരാള്‍ മരിച്ചു. 16 പേരെ ദൗത്യസംഘം രക്ഷപ്പെടുത്തുകയായിരുന്നു. മധ്യ ഫിലിപ്പൈന്‍സ് നഗരമായ ഇലോയിലോ ടാങ്കറിന്‍റെ ആയിരുന്നു ലക്ഷ്യം. അതിനു മുന്‍പെ ടാങ്കര്‍ മറിയുകയായിരുന്നു. ഫിലിപ്പൈന്‍സ് കടല്‍ പ്രദേശത്തു കൂടി കടന്നു പോയ ഗേമി ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായതാണ് ടാങ്കര്‍ മറിയാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ടാങ്കറില്‍ നിന്നുമുള്ള എണ്ണ ചോര്‍ച്ച സമുദ്ര പരിസ്ഥിതിയെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫിലിപ്പൈന്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോർച്ചയാണ് സംഭവിച്ചിരിക്കുന്നത്.
അതേസമയം, ഗേമി ചുഴലിക്കാറ്റില്‍ ചൈനയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ സംഭവിച്ചു. കൊടുങ്കാറ്റിനെ ഭയന്ന് 150,000 പേരെയാണ് ചൈനയുടെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ ഫുജാനില്‍ നിന്നും മാറ്റി താമസിപ്പിച്ചത്. തായ്‌വാനിലും ഫിലിപ്പൈന്‍സിലും കൊടുങ്കാറ്റില്‍ വലിയതോതില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്. രണ്ടിടത്തുമായി 22 പേർ മരിക്കുകയും 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.