
വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വന്യജീവി ആക്രമണത്തിൽ കേരളത്തിൽ പുതിയ സംവിധാനങ്ങൾ ഒന്നും സർക്കാർ നടപ്പിലാക്കുന്നില്ല. ആക്രമണത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പോലും നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കാലം മാറി, അയൽ സംസ്ഥാനങ്ങൾ ആധുനിക സംവിധാനങ്ങൾ നടപ്പാക്കി. കേരളത്തിൽ പുതിയ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ നാലുവർഷമായി ഒരു കാര്യവും ചെയ്യുന്നില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വന്യജീവി ആക്രമണം കുറഞ്ഞെന്ന് എഴുതിവച്ചു. എന്നാൽ അക്രമണം കൂടിയെന്ന് സർക്കാരിന്റെ തന്നെ കണക്കുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ആയിരത്തിലധികം പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭയിൽ എല്ലാ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിട്ടുണ്ട്. നാല് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചു. എന്നാൽ പരിഹാരം ഉണ്ടാകുന്നില്ല. സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് നിസ്സംഗത മാത്രമാണ്. മലയോര ജനതയുടെ വിധി എന്ന് പറഞ്ഞു ആശ്വസിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു. വയനാട് കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മലയോര ജാഥയ്ക്ക് ശേഷം പരിഹാരമാർഗങ്ങൾ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലുള്ള ആളുകളുമായി കൂടി ആലോചിച്ചാണ് പരിഹാരമാർഗം നിർദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വയനാട്, കോഴിക്കോട് ജില്ലകളിലാണ് മലയോര സമര പ്രചരണ യാത്ര നടത്തുന്നത്. വന്യമൃഗ ആക്രമണത്തില്‍ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന മലയോര സമര യാത്ര. വയനാട്ടിലെ മാനന്തവാടി, ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിൽ പര്യടനം നടത്തും. മേപ്പാടിയിൽ 4 മണിയ്ക്ക് നടക്കുന്ന പൊതുയോഗത്തിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുക.