രണ്ടു പേരുടെയും രാജി സ്വാഗതാർഹം; വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച സാംസ്കാരിക മന്ത്രിയും രാജിവെക്കണം: വി.ഡി. സതീശൻ

നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല
രണ്ടു പേരുടെയും രാജി സ്വാഗതാർഹം; വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച സാംസ്കാരിക മന്ത്രിയും രാജിവെക്കണം: വി.ഡി. സതീശൻ
Published on


ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തും AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജിവച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടു പേരുടെയും രാജി സ്വാഗതാർഹം. ഇതിൽ എല്ലാം അവസാനിക്കുമെന്ന് സർക്കാർ കരുതരുത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോർട്ടിൽ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാൻ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അക്കാദമി ചെയർമാനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല. സ്വമേധയാ രാജി വച്ചില്ലെങ്കിൽ രാജി ചോദിച്ചുവാങ്ങാൻ മുഖ്യമന്ത്രി തയാറാകണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ALSO READ: വ്യക്തിപരമായ പ്രതികരണങ്ങൾക്കില്ലെന്ന് മുകേഷ്, നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി പി രാജീവ്

പോക്‌സോ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വർഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സർക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താൻ വനിത ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോൺക്ലേവ് നടത്താനുമാണ് സർക്കാർ ഇനിയും ശ്രമിക്കുന്നതെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com