
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. നമ്മുടെ പരീക്ഷ സമ്പ്രദായത്തിൽ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ വ്യക്തമായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. നീറ്റ് വിഷയത്തെ ചുറ്റിപ്പറ്റി എന്തെല്ലാമാണ് രാജ്യത്ത് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും വിദ്യാഭ്യാസ മന്ത്രിക്ക് ധാരണയില്ലെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ചോദ്യപ്പേപ്പർ ചോർച്ചയിൽ ഈ സർക്കാർ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കുറ്റപ്പെടുത്തി. ഇനിയും കേന്ദ്രമന്ത്രി അധികാരത്തിൽ തുടർന്നാൽ വിദ്യാർഥികൾക്ക് നീതി ലഭിക്കില്ല എന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
ഇതിൽ തനിക്ക് രാഷ്ട്രീയം പറയാൻ താല്പര്യമില്ലെന്നും, എന്നാൽ അഖിലേഷ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്ര പേപ്പർ ചോർച്ചകൾ നടന്നുവെന്നതിൻ്റെ ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഫലങ്ങൾ പരസ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.