
വയനാട് മുണ്ടക്കൈ, ചൂരൽമല പുനരധിവാസം വൈകുന്നതിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. ദുരന്തം കഴിഞ്ഞ് 200 ലേറെ ദിവസങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നത് ഖേദകരമാണെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു. ദുരന്ത മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിന് 50 വീടുകൾ വെച്ച് നൽകാമെന്ന് സഭ സന്നദ്ധത അറിയിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭ്യമായിട്ടില്ലെന്നും ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി.
മുണ്ടക്കൈ, ചൂരൽമല ദുരന്തസമയത്ത് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. നേരത്തെ എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്കെതിരെയും സുന്നഹദോസ് സർക്കാരിനെ വിമർശിച്ചിരുന്നു. മുനമ്പം നിവാസികളുടെ ആശങ്ക അകറ്റാൻ നടപടി ഉണ്ടാവണമെന്നും ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് ആവശ്യപ്പെട്ടു.
മുനമ്പം നിവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ സത്വരമായ നടപടികൾ ഉണ്ടാകണമെന്നും ഓർത്തഡോക്സ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. കടൽ മണൽ ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മത്സ്യ സമ്പത്ത് നഷ്ടമായാൽ തീരദേശ ജനത പ്രതിസന്ധിയിലാകുമെന്നും കോട്ടയത്ത് സഭാ ആസ്ഥാനത്ത് ചേർന്ന എപ്പിസ്കോപ്പൽ സുന്നഹദോസ് അഭിപ്രായപ്പെട്ടു.