
"ഞങ്ങളുടെ ജീവനും ജീവിതവും ദേ ഈ സ്കൂളിനകത്താ", വെള്ളാർമല സ്കൂളിലെ പ്രധാന അധ്യാപകൻ്റെ വാക്കുകളാണത്. നെഞ്ചുപൊട്ടിയല്ലാതെ... ഇനി സ്കൂളോ കുട്ടികളോ ഇല്ലെന്ന യാഥാർഥ്യം ഓർക്കാനാകുന്നില്ലെന്ന് ഉണ്ണി മാഷ് പറയുന്നു.
മലകളിടിഞ്ഞെത്തിയ രാത്രിയിൽ വെള്ളാർമല സ്കൂളിന് നഷ്ടമായത് ഓട്ടേറെ കുരുന്നുകളെയാണ്. സർക്കാർ കണക്കനുസരിച്ച് 32 കുട്ടികളെ നഷ്ടമായെന്ന് പറയുമ്പോഴും 60 കുട്ടികളെ കാണാതായെന്ന് നാട്ടുകാർ പറയുന്നു. പുഴക്കരിലികിലിരുന്ന് പഠിക്കുന്നത് മഹാഭാഗ്യമാണെന്ന് കരുതിയ കുരുന്നുകളാണ് മണ്ണിനടിയിലെവിടെയോ കുടുങ്ങിക്കിടക്കുന്നത്.
പതിനെട്ട് വർഷമായിട്ടുള്ള അധ്യാപക ജീവിതത്തിന് ഇടം നൽകിയ വെള്ളാർമല സ്കൂളോ കുട്ടികളോ ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ വിതുമ്പി കരയുകയാണ് അധ്യാപകനായ ഉണ്ണികൃഷ്ണൻ മാഷ്. പ്രിയപ്പെട്ട കുട്ടികളുടെ കളിചിരികളും മാഷേ എന്നുള്ള വിളിയുമെല്ലാം, ഇനി വേദനയോടെ മാത്രമെ ഈ അധ്യാപകന് ഓർക്കാനാകൂ.