സരിന്‍ സിപിഎമ്മിനൊപ്പം, ഇടത് സ്വതന്ത്രനായി മത്സരിക്കും; നാളെ നിലപാട് പ്രഖ്യാപിക്കും

സരിൻ നാളെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന
സരിന്‍ സിപിഎമ്മിനൊപ്പം, ഇടത് സ്വതന്ത്രനായി മത്സരിക്കും; നാളെ നിലപാട് പ്രഖ്യാപിക്കും
Published on
Updated on

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി. സരിൻ സിപിഎമ്മിനൊപ്പം നിൽക്കും. ഇടത് സ്വതന്ത്രനായി മത്സരിക്കും. സരിൻ നാളെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

സരിന് പിന്തുണ നല്‍കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വന്നിരുന്നു. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നും പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ടായിരുന്നു.

സരിന് ഇടത് പിന്തുണ നല്‍കുന്നത് തള്ളാതെയായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെയും പ്രതികരണം. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും ബാക്കി കാര്യങ്ങൾ വഴിയേ പറയാം എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

കോണ്‍ഗ്രസിനെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ പി. സരിന്‍ മാധ്യങ്ങള്‍ക്ക് മുന്നിലെത്തിയത്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നം. ഉള്‍പാര്‍ട്ടി ജനാധിപത്യം തകരാന്‍ പാടില്ല. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ കുറച്ചു പേരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഹരിയാന ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും നല്‍കിയ സരിന്‍ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്നാണ് സിപിഎമ്മിനെ പരിഹസിക്കാറുള്ളത്. അത് പക്ഷെ ആ പാര്‍ട്ടിയുടെ കഴിവാണ്. തന്റെ പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സരിന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com