
ലെബനനിലെ ബെയ്റൂട്ട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വോക്കി-ടോക്കികളും നിരോധിച്ചു. കഴിഞ്ഞ ദിവസം ലെബനനിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ പേജർ സ്‌ഫോടനങ്ങളിൽ 37 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് തീരുമാനം. അതേസമയം ബെയ്‌റൂട്ടിൽ നിന്നുള്ള എല്ലാ വിമാനങ്ങളിലും പേജറുകളും വോക്കി-ടോക്കികളും നിരോധിക്കുമെന്ന് ഖത്തർ എയർവേയ്‌സും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നിയന്ത്രണങ്ങളെപ്പറ്റി യാത്രക്കാരെ അറിയിക്കുന്നതിനായി ബെയ്‌റൂട്ട് റാഫിക് ഹരിരി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എയർലൈനുകൾക്ക് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് നിർദേശം നൽകിയിയിട്ടുണ്ട്. കൊണ്ടുപോകുന്നതും പരിശോധിച്ചതുമായ ലഗേജുകൾക്കും ചരക്കുകൾക്കും ഈ നിരോധനം ബാധകമാണ്. കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും ലെബനന്റെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് തുടർച്ചയായ സ്ഫോടന പരമ്പര അരങ്ങേറിയിരുന്നു. ആദ്യം പേജറുകളും പിന്നീട് വോക്കി ടോക്കികളുമാണ് പൊട്ടിത്തെറിച്ചത്. നിലവിൽ വോക്കി-ടോക്കി അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 37 ആയിട്ടുണ്ട്. 608 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഇതിൽ 287 പേരുടെ നില ഗുരുതരമാണെന്നും ലെബനീസ് സർക്കാർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇസ്രയേലിന് പങ്കുണ്ടെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്.
കൂടാതെ ഇതുവരെ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും ഹിസ്ബുള്ള പറയുന്നു. എല്ലാ പേജറുകളും ഏതാണ്ട് ഒരേ സമയം പൊട്ടിത്തെറിച്ചതോടെ തങ്ങളുടെ ആശയവിനിമയ ശൃംഖലയെ ഇസ്രായേൽ ഇല്ലാതാക്കിയതായും ലെബനനിലുടനീളം ഉള്ള തങ്ങളുടെ ശക്തികേന്ദ്രങ്ങളെ ഇത് ബാധിച്ചതായും ഹിസ്ബുള്ള പ്രതികരിച്ചു. എന്നാൽ ഹിസ്ബുള്ളയുടെയോ ഇറാൻ്റെയോ ആരോപണങ്ങളിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഹസ്സൻ നസറുള്ളയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.