പഹൽഗാമിലെ ഭീകരാക്രമണം: നടുക്കംവിട്ടുമാറാതെ രാജ്യം, മരണസംഖ്യ 28 ആയി

ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുൾപ്പെടെ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
പഹൽഗാമിലെ ഭീകരാക്രമണം: നടുക്കംവിട്ടുമാറാതെ രാജ്യം, മരണസംഖ്യ 28 ആയി
Published on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ മരണം 28 ആയി. കൊല്ലപ്പെട്ടവരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ക്ക് വെടിയേറ്റത്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ പഹൽഗാം ആശുപത്രിയിൽ നിന്ന് ശ്രീനഗറിലേക്ക് മാറ്റി. ആംബുലൻസുകളുടെ സഹായത്തോടെ റോഡ് മാർഗമാണ് ടൂറിസ്റ്റുകളുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് മാറ്റിയത്. അതേസമയം, സൗദി സന്ദർശനം റദ്ദാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയോടെ ഡൽഹിയിൽ തിരിച്ചെത്തി. ഇതിന് പിന്നാലെ വിമാനത്താവളത്തിൽ വെച്ച് തന്നെ മോദി അടിയന്തര യോഗവും വിളിച്ചുകൂട്ടി

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. പഹൽഗാമിലേയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേയും സുരക്ഷാ സാഹചര്യങ്ങളും യോഗം അവലോകനം ചെയ്തു. അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പഹൽഗാമിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽരണ്ട് വിദേശ വിനോദ സഞ്ചാരികളും ഉൾപ്പെടുന്നു. പൗരന്മാർ കൊല്ലപ്പെട്ടതിൻ്റെ പേരിൽ ഇന്ത്യ ആ രാജ്യങ്ങളോട് മറുപടി പറയേണ്ടതായി വരും. ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ ഇന്ന് നാഷണൽ കോൺഫറൻസ് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുൾപ്പെടെ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഹൽഗാമിലും സമീപ പ്രദേശങ്ങളിലും ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് വെടിവെപ്പുണ്ടായത്. ഇത് നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന താഴ്‌വരയാണ്. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമാണ് നടന്നത്.   2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. തൻ്റെ ഭർത്താവിന് തലയ്ക്ക് വേടിയേറ്റതായി ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് പലർക്കും വെടിയേറ്റതായും യുവതി പറഞ്ഞതായി റിപ്പോർട്ടുണ്ട്.


താനും ഭർത്താവും ഭേൽപൂരി കഴിച്ചുകൊണ്ടിരിക്കെയാണ് തൻ്റെ ഭർത്താവിന് നേരെ ആക്രമി വെടിയുതിർത്തതെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു യുവതി ഞെട്ടൽ വിട്ട് മാറാതെ പറഞ്ഞതായി ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്തു. നിങ്ങളുടെ ഭർത്താവ് ഒരു മുസ്ലീം അല്ലെന്ന് പറഞ്ഞതിന് ശേഷമാണ് വെടിയുതിർത്തതെന്നും യുവതി പറഞ്ഞു. മറ്റ് പലരും സഹായത്തിനായി അപേക്ഷിക്കുന്നതിൻ്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com